ന്യൂഡൽഹി: ഗുസ്തി ഗോദയിലേക്ക് സജീവമായി മടങ്ങിവരാനുള്ള വിനേഷ് ഫോഗട്ടിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് റെസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) താരത്തിന് വിലക്കേർപ്പെടുത്തി. അച്ചടക്ക ലംഘനം, ഉത്തേജക പരിശോധനാ ചട്ടങ്ങളുടെ ലംഘനം എന്നീ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഫെഡറേഷന്റെ നടപടി. ഈ മാസം 10 മുതൽ 12 വരെ ഗോണ്ടയിൽ നടക്കാനിരിക്കുന്ന ദേശീയ ഓപ്പൺ റാങ്കിങ് ടൂർണമെന്റിൽ മത്സരിച്ച് കായികരംഗത്തേക്ക് മടങ്ങിവരാനിരിക്കെയാണ് താരത്തിന് വിലക്ക് വീണത്.
2024-ലെ പാരീസ് ഒളിമ്പിക്സിലെ അപ്രതീക്ഷിത പുറത്താകലിലും വിരമിക്കലിനും ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങിയ വിനേഷ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ തന്റെ കായിക കരിയർ അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചാണ് താരം വീണ്ടും പരിശീലനം ആരംഭിച്ചത്. എന്നാൽ, യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗിന്റെ (UWW) നിയമപ്രകാരം വിരമിച്ച ശേഷം തിരിച്ചുവരുന്ന താരങ്ങൾ പാലിക്കേണ്ട ആറ് മാസത്തെ നോട്ടീസ് കാലാവധി വിനേഷ് പൂർത്തിയാക്കിയില്ലെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.
ഇതുസംബന്ധിച്ച് 15 പേജുള്ള കാരണം കാണിക്കൽ നോട്ടീസാണ് ഡബ്ല്യുഎഫ്ഐ വിനേഷിന് നൽകിയിരിക്കുന്നത്. വിനേഷ് ഫോഗട്ട് രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും ഇന്ത്യൻ ഗുസ്തിയുടെ പ്രതിച്ഛായ തകർത്തുവെന്നും നോട്ടീസിൽ ഫെഡറേഷൻ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുന്നു. നിലവിലെ ഉത്തരവ് പ്രകാരം ഈ വർഷം ജൂൺ 26 വരെ താരത്തിന് മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല.
തന്റെ തിരിച്ചുവരവ് തടയാൻ ഗുസ്തി ഫെഡറേഷൻ മനഃപൂർവം ശ്രമിക്കുകയാണെന്ന് വിനേഷ് ഫോഗട്ട് ആരോപിച്ചു. ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിനായുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് ഇതിന്റെ ഭാഗമാണെന്നും താരം വിശ്വസിക്കുന്നു. 2025, 2026 വർഷങ്ങളിൽ മെഡലുകൾ നേടിയവർക്ക് മാത്രമേ ട്രയൽസിൽ പങ്കെടുക്കാൻ കഴിയൂ എന്ന പുതിയ നിബന്ധനയും വിനേഷിന് തിരിച്ചടിയാണ്. ഏറെ നാളായി ഗുസ്തി ഫെഡറേഷനുമായി നിലനിൽക്കുന്ന തർക്കങ്ങൾ ഇതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
