ബെംഗളൂരു: ഹെൽമെറ്റ് ധരിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന ധാരണ ശാസ്ത്രീയ അടിത്തറയില്ലാത്ത വെറും മിഥ്യയാണെന്ന് ആരോഗ്യവിദഗ്ധർ. റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതിനായി പലരും ഇത്തരം മുടന്തൻ ന്യായങ്ങൾ നിരത്തുന്നത് പതിവായതോടെയാണ് വിശദീകരണവുമായി ഡോക്ടർമാർ രംഗത്തെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ മാത്രം എട്ട് ലക്ഷത്തോളം ഹെൽമെറ്റ് ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ചെറിയ ദൂരത്തേക്കുള്ള യാത്ര, ഹെൽമെറ്റ് ധരിക്കുമ്പോഴുള്ള അമിത ചൂട്, മുടിയിലെ സ്റ്റൈൽ നഷ്ടപ്പെടുമെന്ന ഭയം എന്നിവയ്‌ക്കൊപ്പം മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു എന്നുവരെ ട്രാഫിക് പരിശോധനയ്ക്കിടെ യാത്രക്കാർ വാദിക്കാറുണ്ട്. എന്നാൽ ഇത്തരം വാദങ്ങളിൽ ഒട്ടും കഴമ്പില്ലെന്ന് പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. അനിൽ എബ്രഹാം വ്യക്തമാക്കി. ഹെൽമെറ്റ് ഉപയോഗിക്കുന്നത് നേരിട്ട് മുടി കൊഴിച്ചിലിന് കാരണമാകില്ലെന്നും, ഒരു ഡോക്ടറും ഇത്തരമൊരു ഉപദേശം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹെൽമെറ്റിനുള്ളിൽ മുടി കാണുന്നത് കണ്ട് അത് ഹെൽമെറ്റ് മൂലമുണ്ടായതാണെന്ന് കരുതുന്നത് തെറ്റാണ്. സ്വാഭാവികമായി കൊഴിയുന്ന മുടി ഹെൽമെറ്റിനുള്ളിൽ തങ്ങിനിൽക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വൃത്തിയില്ലാത്ത ഹെൽമെറ്റ് ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന താരൻ, വിയർപ്പ് എന്നിവ മുടിക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ ഇത് ശരിയായ ശുചിത്വത്തിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. മുടി കൊഴിച്ചിലിന് പ്രധാന കാരണം പോഷകാഹാരക്കുറവ്, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയാണ്.
ഹെൽമെറ്റ് ഉപയോഗിക്കുമ്പോൾ ഘർഷണം കുറയ്ക്കാനായി തലയിൽ നേർത്ത കോട്ടൺ സ്കാർഫോ സിൽക്ക് ലൈനറോ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. തലയുടെ സുരക്ഷ മുൻനിർത്തി ഹെൽമെറ്റ് കൃത്യമായി ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യാത്രക്കാരുടെ അനാവശ്യമായ ആശങ്കകൾ റോഡ് സുരക്ഷയെ ബാധിക്കരുതെന്ന് ട്രാഫിക് അധികൃതരും വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]