കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ കോൺഗ്രസ് രൂപീകരിച്ച ‘സ്റ്റാൻഡ് വിത്ത് വയനാട്’ മൊബൈൽ ആപ്പ് വഴിയുള്ള ഫണ്ട് ശേഖരണത്തിൽ സുതാര്യതയില്ലെന്ന ആരോപണം ശക്തമാകുന്നു.
ആപ്പിൽ രേഖപ്പെടുത്തിയ തുകയും പാർട്ടി നേതൃത്വം നേരത്തെ പുറത്തുവിട്ട കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഐടി വിദഗ്ധനായ രജിത്ത് രാമചന്ദ്രൻ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ നൽകിയ വിശദീകരണമനുസരിച്ച് 5.38 കോടി രൂപയാണ് പാർട്ടിയുടെ അക്കൗണ്ടിലെത്തിയത്. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ സമാഹരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ നിലവിൽ ആപ്പിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ആകെ ലഭിച്ച തുക 3.78 കോടി രൂപ മാത്രമാണ്. ഇതോടെ സമാഹരിച്ച തുകയുടെ കൃത്യതയെക്കുറിച്ച് അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ട്.
കൂടാതെ വൻകിട കമ്പനികൾ, പ്രവാസി സംഘടനകൾ, സർവീസ് സംഘടനകൾ എന്നിവരിൽ നിന്ന് ലഭിച്ച വലിയ തുകകൾ ആപ്പിലെ കണക്കിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് പ്രധാന ആക്ഷേപം. 2024 സെപ്റ്റംബർ മാസത്തെ വിവരങ്ങളും ആപ്പിൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ല.
കോൺഗ്രസിന് വലിയ സ്വാധീനമുള്ള കോട്ടയം ജില്ലയിൽ നിന്ന് കേവലം നാല് ലക്ഷം രൂപയും എറണാകുളത്ത് നിന്ന് അഞ്ച് ലക്ഷം രൂപയും മാത്രമാണ് ലഭിച്ചതെന്നാണ് ആപ്പിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
സർക്കാരിന്റെ സഹായമില്ലാതെ സ്വന്തം നിലയിൽ 100 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചാണ് കോൺഗ്രസ് ധനസമാഹരണം ആരംഭിച്ചത്. പുറത്തുവിട്ട ഔദ്യോഗിക കണക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ കണക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നിരിക്കെ, വീട് നിർമ്മാണ പദ്ധതിയുമായി മുന്നോട്ട് പോകുന്ന പാർട്ടിക്ക് ഈ കണക്കുകളിലെ പൊരുത്തക്കേട് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വെല്ലുവിളിയായേക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]