ബെംഗളൂരു: വേനൽക്കാലം ആരംഭിച്ചതോടെ ബെംഗളൂരു നഗരത്തിൽ വാട്ടർ ടാങ്കറുകൾക്കായുള്ള ആവശ്യകത കുത്തനെ വർദ്ധിക്കുന്നു. സ്വകാര്യ ടാങ്കറുകളുടെ അമിത ചൂഷണവും വിലക്കയറ്റവും തടയുന്നതിനായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB) നടപ്പിലാക്കിയ ‘സഞ്ചാരി കാവേരി’ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ജനുവരി മുതൽ ടാങ്കർ ജലത്തിനായുള്ള ഓർഡറുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ 4,241 ഓർഡറുകൾ ലഭിച്ചപ്പോൾ ഫെബ്രുവരിയിൽ അത് 42 ശതമാനം വർദ്ധിച്ച് 5,980-ൽ എത്തി. മാർച്ച് മാസത്തിലും ആവശ്യക്കാരുടെ എണ്ണം ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.
അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ നിന്നുള്ള സ്ഥിരം ഓർഡറുകൾക്ക് പുറമെ, വേനലിൽ ബോർവെല്ലുകൾ വറ്റുന്നതിനെത്തുടർന്ന് വ്യക്തിഗത വീടുകളിൽ നിന്നുള്ള ആവശ്യക്കാരും ഗണ്യമായി കൂടിയിട്ടുണ്ടെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് കൂടുതൽ ടാങ്കറുകൾ വാട്ടർ ബോർഡ് സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ടാങ്കർ ലോബികൾ വേനൽക്കാലത്ത് അമിതവില ഈടാക്കുന്നത് തടയാൻ സർക്കാർ നേരിട്ടുള്ള ഈ വിതരണ ശൃംഖലയിലൂടെ സാധിച്ചുവെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ രാംപ്രസാദ് മനോഹർ വി. അറിയിച്ചു. കുറഞ്ഞ നിരക്കിൽ കാവേരി ജലം ടാങ്കറുകളിൽ ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ സ്വകാര്യ മേഖലയിലും 20 ശതമാനത്തോളം ആവശ്യകത വർദ്ധിച്ചിട്ടുണ്ടെന്നാണ് ടാങ്കർ ഉടമകൾ വ്യക്തമാക്കുന്നത്.
