ബെംഗളൂരു: വെറ്ററിനറി ഡോക്ടർ സമീക്ഷയുടെ മരണത്തിന് കാരണമായ ‘ഹംസിനി’ എന്ന ഹിപ്പോപ്പൊട്ടാമസ് (നീർക്കുതിര) ചത്തു. ശരീരത്തിലുടനീളം പടർന്ന മൾട്ടി-ഓർഗൻ അണുബാധയെത്തുടർന്നാണ് അന്ത്യം. ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞ് മരിച്ചതിനെത്തുടർന്ന് ഹംസിനിയുടെ ആരോഗ്യനില വഷളാവുകയും അണുബാധ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു.
ചികിത്സ ഫലിച്ചില്ല
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയോട് പ്രതികരിക്കാതിരുന്ന നീർക്കുതിരയെ രക്ഷിക്കാൻ ബന്നാർഘട്ടയിൽ നിന്നും മൈസൂരിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശ്രമിച്ചിരുന്നു. ഡാർട്ടിംഗ്, പോൾ സിറിഞ്ചുകൾ എന്നിവ വഴി മരുന്നുകൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. രക്തം, ചാണകം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്തിവരികയായിരുന്നു.
ഡോക്ടറുടെ മരണത്തിന് പിന്നാലെ
കഴിഞ്ഞ മാർച്ച് 19-നാണ് ബെംഗളൂരു സ്വദേശിയായ വെറ്ററിനറി ഡോക്ടർ സമീക്ഷയെ ഹംസിനി ആക്രമിച്ചത്. മാർച്ച് 18 മുതൽ ഭക്ഷണം കഴിക്കുന്നത് നിർത്തിയ നീർക്കുതിരയെ പരിശോധിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ സമീക്ഷ മാർച്ച് 20-ന് ചികിത്സയിലിരിക്കെ മരണമടഞ്ഞു. ഡോക്ടറുടെ മരണം നടന്ന് 25-ാം ദിവസമാണ് ഹംസിനിയും ചരിയുന്നത്.
പോസ്റ്റ്‌മോർട്ടം നടപടികൾ
മൃഗശാല അധികൃതർ നീർക്കുതിരയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നുള്ള വന്യജീവി ഡോക്ടർമാരുടെ സംഘവും ശിവമൊഗ്ഗ വെറ്ററിനറി സർവകലാശാലയിലെ വിദഗ്ധരും ചേർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തുക. ഇതിനുശേഷം അന്ത്യകർമങ്ങൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
