ബെംഗളൂരു: ജയിലിനുള്ളിൽ തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും ടിവിയിൽ സിനിമ കാണുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബെംഗളൂരു സെൻട്രൽ ജയിലിലെ മൂന്ന് വാർഡർമാരെ സസ്പെൻഡ് ചെയ്തു.
ജയിൽ ഡിജിപി അലോക് കുമാറിനെ അപകീർത്തിപ്പെടുത്താൻ തടവുകാർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ വീഡിയോകളെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.
വാർഡർമാരായ നിരഞ്ജൻ കാമത്ത്, ഹനുമന്തപ്പ ഹഡ്പാഡ്, ശിവാനന്ദ് കർലബട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സുപ്രവൈസറി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിലർക്കെതിരെ അച്ചടക്ക നടപടിയും ആരംഭിച്ചു.
ജയിലിൽ നിയമങ്ങൾ കർശനമാക്കിയ ഡിജിപി അലോക് കുമാറിനോടുള്ള പ്രതികാരമായാണ് തടവുകാർ വീഡിയോ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നു. ഡിജിപിയാണ് തങ്ങൾക്ക് ഫോൺ നൽകിയതെന്ന് വീഡിയോയിൽ തടവുകാർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത് ഉദ്യോഗസ്ഥനെ കുടുക്കാനുള്ള തന്ത്രമാണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
തടവുകാർ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതും ടിവിയിൽ നെറ്റ്ഫ്ലിക്സ് സിനിമ കാണുന്നതും വീഡിയോയിലുണ്ട്. ഐപിഎൽ ആവേശത്തിൽ “ഈ സല കപ്പ് നമ്മടെ” (ഈ തവണ കപ്പ് ഞങ്ങളുടേതാണ്) എന്ന് തടവുകാർ മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബാരക്കുകളിൽ നടത്തിയ പരിശോധനയിൽ ടോയ്‌ലറ്റ് പൈപ്പുകൾക്കുള്ളിൽ പാൽ കവറുകളിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ജയിൽ പരിസരത്ത് എയർടെൽ സിഗ്നൽ ലഭ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇത് തടയാൻ കമ്പനിക്ക് നിർദ്ദേശം നൽകി.
കൊലക്കേസ് പ്രതികളായ ദർശൻ, അഭി, സിപ്സിൻ ഡാനിയൽ എന്നിവരാണ് ഈ നീക്കത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. ഇവരെ നിലവിൽ പ്രത്യേക സെല്ലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. സ്മാർട്ട് ഫോണുകൾ എങ്ങനെ ജയിലിനുള്ളിൽ എത്തി എന്നതിനെക്കുറിച്ച് നിലവിൽ പരപ്പന അഗ്രഹാര പോലീസ് അന്വേഷണം നടത്തിവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]