ദുബൈ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ദുബൈ, അബുദാബി വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ഏഷ്യൻ വംശജനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേർക്ക് പരിക്കേറ്റു.
പ്രതിരോധം തീർത്ത് യുഎഇ; 137 മിസൈലുകളും 209 ഡ്രോണുകളും
രാജ്യം ലക്ഷ്യമാക്കി വന്ന ഭീഷണികളെ യുഎഇ വ്യോമപ്രതിരോധ സേന ശക്തമായി നേരിട്ടു. ആകെ വന്ന 137 മിസൈലുകളിൽ 132 എണ്ണവും തകർത്തു. 209 ഡ്രോണുകളിൽ 195 എണ്ണവും വെടിവെച്ചിട്ടു.
തകർക്കപ്പെട്ടവയുടെ അവശിഷ്ടങ്ങൾ കടലിലും ജനവാസ മേഖലകളിലുമായി പതിച്ചിട്ടുണ്ട്. അവശേഷിച്ച മിസൈലുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി വരികയാണ്.
വ്യോമപാത അടച്ചു; കടുത്ത നിയന്ത്രണങ്ങൾ
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ വ്യോമപാത താത്കാലികമായി അടച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡ്രോണുകൾക്കും ഗ്ലൈഡറുകൾക്കും മറ്റ് ആളില്ലാ വിമാനങ്ങൾക്കും ഒരാഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
“രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി അപലപിക്കുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള തിരിച്ചടിക്കും യുഎഇക്ക് അവകാശമുണ്ട് എന്ന് യുഎഇ ഔദ്യോഗിക വക്താവ് പ്രതികരിച്ചു. സംഭവത്തിൽ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ സ്ഥാനപതി അറിയിച്ചു.
ബഹ്‌റൈനിലും ഖത്തറിലും ആക്രമണം
യുഎഇക്ക് പുറമെ ഖത്തറിനും ബഹ്‌റൈനും നേരെയും ആക്രമണമുണ്ടായി. ബഹ്‌റൈൻ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിലും മിസൈൽ വർഷത്തിലും ഇരുരാജ്യങ്ങളിലുമായി നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
യുദ്ധമുഖത്ത് പശ്ചിമേഷ്യ
ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലുണ്ടായ പ്രത്യാക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളെ വലിയൊരു യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
