ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെപേരിലുള്ള കേസിൽ മൈസൂരു അർബൻ വികസന അതോറിറ്റിയിൽ (മുഡ) നിന്ന് ഇ.ഡി. രേഖകൾ ആവശ്യപ്പെട്ടു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിനെതിരായ വകുപ്പു ചുമത്തിയാണ് ഇ.ഡി. സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
മുഡയുടെ 14 പാർപ്പിട പ്ലോട്ടുകൾ സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനുവദിച്ചു നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.
ഈ ഇടപാടുകളുടെ രേഖകളാണ് ആവശ്യപ്പെട്ടത്. ഭൂമിയിടപാടിൽ സിദ്ധരാമയ്യ, പാർവതി, പാർവതിയുടെ സഹോദരൻ മല്ലികാർജുന സ്വാമി എന്നിവരുൾപ്പെടെ നാലുപേർക്കെതിരെ ലോകായുക്ത പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇ.ഡി.യുെട അന്വേഷണം. ഇ.ഡി. കേസ് വന്നതോടെ മുഡ നൽകിയ ഭൂമി പാർവതി തിരിച്ചുനൽകിയിരുന്നു.
അതിനിടെ, ഭൂമിയിടപാടുകേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ലോകായുക്ത പാർവതിക്കും മല്ലികാർജുന സ്വാമിക്കും മല്ലികാർജുന സ്വാമിക്ക് ഭൂമി വിറ്റതായി പറയുന്ന ദേവരാജിനും നോട്ടീസയച്ചു.
സിദ്ധരാമയ്യയോട് ഇതുവരെ ഹാജരാകാൻ ലോകായുക്ത ആവശ്യപ്പെട്ടിട്ടില്ല. മൈസൂരു സ്വദേശിയായ സ്നേഹമയി കൃഷ്ണയുടെ പരാതിയിലാണ് ലോകായുക്ത കേസെടുത്തത്. ഈ കേസിനെ അടിസ്ഥാനപ്പെടുത്തി ഇ.ഡി.യും കേസ് രജിസ്റ്റർ ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]