നടൻ ദർശൻ ഉൾപ്പെട്ട കേസിൽ 17 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: നടൻ ദർശൻ, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

വിജയനഗർ സബ് ഡിവിഷൻ എ.സി.പി. ചന്ദൻകുമാർ ആണ് ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നില്‍ ബുധനാഴ്ച രാവിലെ കുറ്റപത്രം സമർപ്പിച്ചത്.

3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്.

ഇതില്‍ മൂന്നുപേർ ദൃക്സാക്ഷികളാണ്.

ഇതിനുപുറമേ നിർണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി.

കേസുമായി ബന്ധപ്പെട്ട് എട്ട് ഫൊറൻസിക് റിപ്പോർട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചത്.

ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അതിക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയത്.

ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇൻസ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം.

ദർശന്റെ നിർദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുർഗയില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും ബെംഗളൂരു പട്ടണഗരെയിലെ പാർക്കിങ് കേന്ദ്രത്തിലെത്തിച്ച്‌ മർദിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

ജൂണ്‍ ഒൻപതാം തീയതി പുലർച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേർ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.

സാമ്പത്തിക തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി.

എന്നാല്‍, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടൻ ദർശനും നടി പവിത്രയ്ക്കും കൃത്യത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിക്രൂരമായാണ് പ്രതികള്‍ യുവാവിനെ മർദിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയിരുന്നു.

രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമർദനത്തില്‍ ജനനേന്ദ്രിയം തകർത്തതായും പോലീസ് പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us