ആറുദിവസം പിന്നിട്ടിട്ടു; താത്കാലികഗേറ്റ് തുംഗഭദ്ര അണക്കെട്ടിൽ സ്ഥാപിക്കാനായില്ല

thungabadra dam

ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്ന് ആറുദിവസം പിന്നിട്ടിട്ടും വെള്ളം ഒഴുകിപ്പോകുന്നത് തടയാനായില്ല.

താത്കാലികഗേറ്റ് സ്ഥാപിച്ച് പ്രശ്നപരിഹാരമുണ്ടാക്കാനുള്ള ശ്രമവും ഫലംകണ്ടില്ല. കൂടുതൽ വെള്ളം അണക്കെട്ടിൽനിന്ന് നദിയിലൂടെ ഒഴുകിപ്പോവുകയാണ്.

വ്യാഴാഴ്ച 1.10 ലക്ഷം ക്യുസെക്സ് വെള്ളം ഒഴുകിപ്പോയി. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 77.12 ടി.എം.സി. അടിയായി മാറി.

പരമാവധി ജലനിരപ്പ് 105.78 ടി.എം.സി. അടിയാണ്. ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമം വെള്ളിയാഴ്ചയും തുടർന്നെങ്കിലും വിജയത്തിലെത്തിയില്ല.

നദിയിലേക്ക് കൂടുതൽ അളവിൽ വെള്ളമൊഴുകിയെത്തുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ദേശീയ ദുരന്തനിവാരണ സേനയെ അണക്കെട്ട് പരിസരത്ത് നിയോഗിച്ചിട്ടുണ്ട്.

കാർഷികമേഖലയിലെ ജലസേചനത്തിന് ഉപയോഗിക്കുന്ന അണക്കെട്ടിലെ ജലം പാഴായിപ്പോകുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്.

ശനിയാഴ്ച രാത്രിയാണ് അണക്കെട്ടിന്റെ 19-ാമത്തെ ക്രെസ്റ്റ് ഗേറ്റ് തകർന്ന് പുഴയിലൂടെ ഒഴുകിപ്പോയത്. ഗേറ്റിന്റെ ഇരുമ്പുകൊണ്ടുള്ള ചെയിൻ തകരുകയായിരുന്നു. 35,000 ക്യുസെക്‌സ് വെള്ളം അണക്കെട്ടിൽനിന്ന് കുതിച്ചുചാടി.

തുടർന്ന് അണക്കെട്ടിന്റെ ഈഭാഗത്തെ സമ്മർദം കുറയ്ക്കാനായി ബാക്കിയുള്ള 33 ഗേറ്റുകളും അധികൃതർ തുറന്നു. ഞായറാഴ്ച രാവിലെയായപ്പോഴേക്കും ഒരുലക്ഷം ക്യുസെക്‌സ് വെള്ളം പുഴയിലേക്ക് ഒഴുകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us