സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന് ഭരണമികവിന് ആദരമർപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടക കൈവരിച്ച നേട്ടങ്ങൾ ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെടുമെന്ന് അദ്ദേഹം പ്രശംസിച്ചു. രാജി സമർപ്പിച്ചതിന് തൊട്ടുപിന്നാലെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സിദ്ധരാമയ്യ ഡൽഹിയിലേക്ക് തിരിച്ചു.

സംസ്ഥാനത്ത് നേതൃമാറ്റം നടക്കുമ്പോഴും കോൺഗ്രസ് നേതാക്കൾക്കിടയിൽ പ്രകടമാകുന്ന അസാധാരണമായ ഐക്യം പ്രതിപക്ഷ പാർട്ടികളെപ്പോലും അമ്പരപ്പിക്കുന്നതാണ്. പ്രഭാതഭക്ഷണ വിരുന്ന് മുതൽ രാജ്ഭവനിൽ എത്തി ഗവർണർക്ക് രാജി കത്ത് കൈമാറുന്നത് വരെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഒപ്പത്തിനൊപ്പമാണ് നീങ്ങിയത്. നേതാക്കൾക്കിടയിലെ ഈ കെട്ടുറപ്പ് പാർട്ടിയുടെ ശക്തമായ അടിത്തറയെയാണ് സൂചിപ്പിക്കുന്നത്.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

ഈ സംഭവവികാസങ്ങളെക്കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിലൂടെ നിലപാട് വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അധികാരാസക്തിയേക്കാളും സ്വാർത്ഥതയേക്കാളും വലുത് പാർട്ടിയും ജനങ്ങളുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസ് ഒരു കുടുംബമാണെന്നും ജനങ്ങളുടെ ക്ഷേമമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക മുഖ്യമന്ത്രിയെന്ന നിലയിൽ സിദ്ധരാമയ്യ കാഴ്ചവെച്ച മികച്ച ഭരണകാലയളവിൽ പാർട്ടിക്കൊന്നാകെ വലിയ അഭിമാനമുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ കർണാടക സാക്ഷ്യം വഹിച്ചത് വെറും കടലാസിൽ ഒതുങ്ങുന്ന വികസനമല്ല, മറിച്ച് സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള സാധാരണക്കാരായ കന്നഡിഗരുടെ ജീവിതത്തെ നേരിട്ട് സ്പർശിച്ച യഥാർത്ഥ പരിവർത്തനത്തിനാണ്. ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന സിദ്ധരാമയ്യ തത്വാധിഷ്ഠിതമായ നിലപാടുകൾ, ജനങ്ങളോടുള്ള പ്രതിബദ്ധത, മികച്ച ഭരണാധികാരം എന്നിവയുടെ കരുത്തിലാണ് സംസ്ഥാനത്തിന്റെ അമരത്തേക്ക് എത്തിയത്. സമൂഹത്തിലെ ദരിദ്രരുടെയും പിന്നോക്കക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിനായി അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

പാർട്ടിയുടെ താൽപ്പര്യങ്ങൾ മുൻനിർത്തി സിദ്ധരാമയ്യ കൈക്കൊണ്ട നിസ്വാർത്ഥമായ രാജി തീരുമാനത്തെ കോൺഗ്രസ് പാർട്ടി അങ്ങേയറ്റത്തെ ആദരവോടെയാണ് സ്വാഗതം ചെയ്യുന്നത്. പൊതുജീവിതത്തിൽ ഉയർന്ന പദവിയിലിരിക്കുന്ന നേതാക്കൾ എങ്ങനെ പെരുമാറണമെന്നതിന് ഉദാത്തമായ മാതൃകയും പക്വതയുമാണ് അദ്ദേഹം കാട്ടിത്തന്നത്. അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയ-പൊതുജീവിതത്തിന് ആശംസകൾ നേരുന്നതായും, കോൺഗ്രസ് പാർട്ടിയുടെ വിലപ്പെട്ട നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ അറിവും പരിചയസമ്പത്തും വരുംനാളുകളിലെ രാഷ്ട്രീയ യാത്രയിൽ പാർട്ടിക്ക് എപ്പോഴും വഴികാട്ടിയായിരിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts