ബെംഗളൂരു: കടുത്ത വേനൽച്ചൂടിൽ വലയുന്ന കർണാടകയിലെ ജനങ്ങൾക്ക് ആശ്വാസമേകി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര കാലാവസ്ഥയും ചുഴലിക്കാറ്റിന്റെ വ്യാപനവുമാണ് സംസ്ഥാനത്ത് പരക്കെ മഴയെത്തിക്കുന്നത്. ഇന്ന് (മേയ് 26) തലസ്ഥാനമായ ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ഇന്ന് അന്തരീക്ഷം പൂർണ്ണമായും മേഘാവൃതമായിരിക്കും. വൈകുന്നേരത്തോടെ ഈ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലുണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ബെൽഗാം, ധാർവാഡ്, ഹാവേരി തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.
മൈസൂർ, മാണ്ഡ്യ, ചാമരാജനഗർ, ഹാസൻ ജില്ലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നും മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഐടി നഗരമായ ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴ തുടരാനാണ് സാധ്യത. നഗരത്തിൽ ഉച്ചകഴിഞ്ഞ് കാർമേഘങ്ങൾ ഉരുണ്ടുകൂടുകയും വൈകുന്നേരമോ രാത്രിയോ ടെയോ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുകയും ചെയ്യും. മഴ പെയ്യുന്നതോടെ നഗരത്തിലെ പരമാവധി താപനില 32 ഡിഗ്രി സെൽഷ്യസായി കുറയുകയും ചൂടിന് വലിയ ശമനമുണ്ടാകുകയും ചെയ്യും.
തീരദേശ മേഖലകളിൽ ഇന്ന് പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസുമായിരിക്കും. വൈകുന്നേരത്തോടെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ മിതമായതോ കനത്തതോ ആയ മഴയ്ക്ക് ഇവിടെ സാധ്യതയുണ്ട്. മലനാട് മേഖലയിലെ തണുത്ത പ്രദേശമായ മടിക്കേരിയിൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസുമായി കുറയും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ള ഇവിടെ ഇടിമിന്നലോട് കൂടിയ നേരിയ മഴയും പ്രതീക്ഷിക്കാം.
ശിവമോഗ ജില്ലയിൽ പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഉച്ചയ്ക്ക് ശേഷം മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചിലയിടങ്ങളിൽ കാറ്റോടു കൂടിയ വേനൽമഴ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും താപനില കുറയുകയും കാറ്റിന്റെ വേഗത വർദ്ധിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
