ചെന്നൈ: തമിഴ്‌നാട്ടിൽ ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും പ്രവർത്തിക്കുന്ന മദ്യശാലകൾക്കെതിരെ കർശന നടപടിയുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടിയന്തരമായി അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം പൂട്ടൽ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.
സംസ്ഥാനവ്യാപകമായി മദ്യശാലകളുടെ പ്രവർത്തനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവന്നത്. ആരാധനാലയങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന 276 മദ്യശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അരികിലുള്ള 186 എണ്ണവും വിവിധ ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 ഔട്ട്ലെറ്റുകളുമാണ് നിയമനടപടി നേരിടുന്നത്.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മദ്യശാലകൾ മൂലമുള്ള സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ഏറെക്കാലമായി ഉന്നയിക്കുന്ന പരാതികൾ പരിഗണിച്ചാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത കൂടുതൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും സർക്കാർ വൃത്തങ്ങൾ നൽകുന്നുണ്ട്.
