ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) കീഴിലുള്ള 25 ലക്ഷത്തിലധികം സ്വത്തുക്കൾക്ക് ഇ-ഖാത്ത നൽകിയതായും ബാക്കിയുള്ളവർക്കായി മെയ് 16 മുതൽ എല്ലാ ശനിയാഴ്ചകളിലും ‘നമ്മ ഇ-ഖാത്ത’ കാമ്പയിൻ സംഘടിപ്പിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. വസ്തു ഉടമസ്ഥാവകാശ രേഖകൾ ഓൺലൈൻ ഡേറ്റാബേസിലേക്ക് മാറ്റുന്നതിലൂടെ കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഡിജിറ്റൽ പ്രോപ്പർട്ടി സർട്ടിഫിക്കറ്റായ ഇ-ഖാത്തയിൽ ജി.പി.എസ് വിവരങ്ങൾ, വസ്തുവിന്റെ ഫോട്ടോ, കൃത്യമായ അളവുകൾ, ആകൃതി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധാർ വിശദാംശങ്ങൾ, ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നിവ പരിശോധിച്ച് കുറ്റമറ്റ രീതിയിലാണ് നടപടികൾ പൂർത്തിയാക്കുന്നത്. നിലവിൽ ‘ബി’ ഖാത്തയിൽ നിന്ന് ‘എ’ ഖാത്തയിലേക്ക് മാറാൻ അപേക്ഷിച്ചവരിൽ 7,000 പേരുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി. പണമടയ്ക്കുന്ന മുറയ്ക്ക് ഇവർക്ക് പുതിയ ഖാത്തകൾ ലഭ്യമാകും. അപ്പാർട്ടുമെന്റുകളുടെ കാര്യത്തിൽ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ച 37,460 ഫ്ലാറ്റുകൾക്കും ഇ-ഖാത്ത അനുവദിച്ചിട്ടുണ്ട്.
കാമ്പയിന്റെ ഭാഗമായി ബെംഗളൂരുവിലുടനീളം 50-ലധികം കേന്ദ്രങ്ങൾ പ്രവർത്തിക്കും. പ്രധാനമായും സർക്കാർ സ്കൂളുകളിൽ സജ്ജീകരിക്കുന്ന ഈ കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അപേക്ഷ നൽകാനും തിരുത്തലുകൾ വരുത്താനും സാധിക്കും. അപേക്ഷകർക്ക് ആദ്യം രസീത് നൽകുകയും 15 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. റവന്യൂ രേഖകളിൽ റോഡുകളായി അടയാളപ്പെടുത്തിയ ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ അവ തിരിച്ചുപിടിക്കാനുള്ള നടപടികളും സർക്കാർ കർശനമാക്കിയിട്ടുണ്ട്. പദ്ധതിയിലൂടെ 10 ലക്ഷം കുടുംബങ്ങൾക്ക് കൂടി പ്രയോജനം ലഭിക്കുമെന്നും 300 കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]