ഇന്ത്യൻ റെയിൽവേയിലെ സ്ലീപ്പർ ക്ലാസ് യാത്രകൾ എന്നും വിസ്മയിപ്പിക്കുന്ന അനുഭവങ്ങളാണ് സമ്മാനിക്കാറുള്ളത്. അത്തരത്തിൽ തങ്ങളുടെ യാത്രയ്ക്കിടെ ഉണ്ടായ ഹൃദ്യമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കിം ഗ്രീൻവുഡ് എന്ന കനേഡിയൻ സ്വദേശിനി. ജൽഗാവിലെ ജംഗ്ഷനിൽ നിന്നും ചന്ദ്രപുരയിലേക്കുള്ള ഏഴു മണിക്കൂർ യാത്രയാണ് കിമ്മിനും സുഹൃത്തിനും മറക്കാനാവാത്ത ഒന്നായി മാറിയത്.
അബദ്ധത്തിൽ ബുക്ക് ചെയ്ത സ്ലീപ്പർ ക്ലാസ്
യാത്രയ്ക്കിടെ നന്നായി ഒന്ന് ഉറങ്ങാം എന്ന് കരുതിയാണ് കിം സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ഇന്ത്യൻ ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസ് എന്നാൽ ഒരു ബെർത്ത് നിങ്ങൾക്ക് ലഭിക്കുമെങ്കിലും ആ ഇടം എല്ലാവരുടേതുമാണെന്ന സത്യം കിം വൈകിയാണ് തിരിച്ചറിഞ്ഞത്.
യാത്ര തുടങ്ങിയതോടെ ഇവരുടെ ക്യാബിനിലേക്ക് കുറച്ചു കുട്ടികൾ എത്തി. ഉറങ്ങാൻ കിടന്ന കിമ്മിന്റെ സുഹൃത്തിനെ കൗതുകത്തോടെ നോക്കി നിന്ന കുട്ടികൾക്കൊപ്പം ഒടുവിൽ അവർ കളികളിൽ ഏർപ്പെട്ടു. അപരിചിതരായ യാത്രക്കാർ തമ്മിലുള്ള സഹകരണവും സ്നേഹവും കണ്ട് കിം അത്ഭുതപ്പെട്ടു പോയി.
വിവിധ കുടുംബങ്ങളിൽ നിന്നുള്ളവർ വന്ന് തങ്ങൾക്കൊപ്പമിരുന്നു. സ്റ്റേഷനുകളിൽ നിന്ന് വാങ്ങിയ ഭക്ഷണവും വീട്ടിൽ നിന്ന് കരുതിയ വിഭവങ്ങളും യാത്രക്കാർ ഇവർക്ക് പങ്കുവെച്ചു. ഭാഷാപരമായ തടസ്സങ്ങളില്ലാതെ എല്ലാവരും ഒരു വലിയ കുടുംബമായി മാറി. ഏഴു മണിക്കൂർ നീണ്ട യാത്രയിൽ ഒരു നിമിഷം പോലും ഉറങ്ങാൻ സാധിച്ചില്ലെങ്കിലും ഈ അനുഭവം ലോകത്തെ മറ്റെന്തിനേക്കാളും വിലപ്പെട്ടതാണെന്ന് കിം പറയുന്നു.
“മറ്റുള്ളവർ ഒരു വലിയ കുടുംബത്തെപ്പോലെ ഒത്തുചേരുന്നത് കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നുന്നു. ആ ഏഴു മണിക്കൂർ ഉറക്കമില്ലാത്ത യാത്രയായിരുന്നു, എങ്കിലും അതിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നും കിം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
6 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. പല വിദേശികളും ഇന്ത്യയിലെ ട്രെയിൻ യാത്രകളെക്കുറിച്ച് പരാതിപ്പെടുമ്പോൾ, സാഹചര്യങ്ങളെ പോസിറ്റീവായി കണ്ട കനേഡിയൻ ദമ്പതികളെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]