ബെർലിൻ: ജർമ്മനിയിലെ ബവേറിയൻ പട്ടണമായ റുഹ്മാൻസ്ഫെൽഡനിൽ 100 വയസ്സിലധികം പ്രായമുള്ള വയോധികയുടെ മൃതദേഹം മകളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി ബിൽഡ് പത്രം റിപ്പോർട്ട് ചെയ്തു. പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുക തട്ടിയെടുക്കുന്നതിനായി 82 വയസ്സുകാരിയായ മകൾ വർഷങ്ങളോളം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചുവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
1922-ൽ ജനിച്ച സോഫി എന്ന വയോധികയ്ക്ക് ജന്മദിനാശംസകൾ നേരാൻ കഴിഞ്ഞ എട്ടു വർഷമായി പട്ടണത്തിലെ മേയർ വെർണർ ട്രോയിബർ ശ്രമിച്ചുവരികയായിരുന്നു. എന്നാൽ ഓരോ തവണ വീട്ടിലെത്തുമ്പോഴും മകൾ ക്രിസ്റ്റ പല കാരണങ്ങൾ പറഞ്ഞ് മേയറെ തിരിച്ചയച്ചു. ഒടുവിൽ, രണ്ട് വർഷം മുൻപ് അമ്മ ചെക്ക് റിപ്പബ്ലിക്കിൽ വെച്ച് മരിച്ചുവെന്ന് മകൾ പറഞ്ഞതോടെ സംശയം തോന്നിയ മേയർ പബ്ലിക് പ്രോസിക്യൂട്ടറെ വിവരമറിയിക്കുകയായിരുന്നു.
പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് സോഫിയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. പ്രതിമാസം ഏകദേശം 1,500 യൂറോ (ഏകദേശം 1.35 ലക്ഷം രൂപ) വരുന്ന അമ്മയുടെ പെൻഷൻ മുടങ്ങാതെ കൈപ്പറ്റുന്നതിനാണ് മൃതദേഹം ഒളിപ്പിച്ചത്. മൃതദേഹത്തിന് വർഷങ്ങളുടെ പഴക്കമുള്ളതിനാൽ കൃത്യമായ മരണ തീയതിയോ ദിവസമോ കണ്ടെത്താൻ പോസ്റ്റ്‌മോർട്ടത്തിലൂടെ സാധിച്ചിട്ടില്ല.
ഇതൊരു കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. സ്വാഭാവിക മരണമാണെന്ന് കരുതുന്നുണ്ടെങ്കിലും, വർഷങ്ങളോളം മൃതദേഹം മറവു ചെയ്യാതെ പെൻഷൻ തുക കൈക്കലാക്കിയതിന് മകൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]