ഡൽഹി : കഴിഞ്ഞദിവസം തന്റെ മകൻ അർജുൻ തെണ്ടുൽക്കറുടെയും സാനിയ ചന്ദോക്കിന്റെയും വിവാഹത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി എന്നിവരെ സച്ചിൻ കുടുംബസമേതമെത്തി ക്ഷണിച്ചിരുന്നു.
ഇവരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സച്ചിൻ തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ, മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് രാഹുൽ ഗാന്ധിക്കൊപ്പമുള്ള സച്ചിന്റെ ചിത്രം വൈറലായി.
മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ ലൈക്കുകൾ നേടിയതും കൂടുതൽ ആളുകൾ കമന്റ് ചെയ്തതും രാഹുലിനൊപ്പമുള്ള ചിത്രത്തിനായിരുന്നു. ഇതോടെ ഉന്നതരുടെ സമ്മർദം കാരണം സച്ചിൻ, രാഹുലിനൊപ്പമുള്ള ചിത്രം അക്കൗണ്ടിൽനിന്ന് ഡിലീറ്റ് ചെയ്തശേഷം രാത്രി വൈകി വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് കോൺഗ്രസിന്റെ കേരള ഘടകം ആരോപിക്കുന്നത്.
കോൺഗ്രസ് കേരള തങ്ങളുടെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചതനുസരിച്ച് സച്ചിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തന്റെ ഫോട്ടോ വൈകുന്നേരം 7:13-നാണ് പോസ്റ്റ് ചെയ്തത്. തുടർന്ന് 8:18-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പമുള്ള ഒരു ചിത്രവും 8:48-ന് പ്രസിഡന്റ് ദ്രൗപതി മുർമുവിനൊപ്പമുള്ള മറ്റൊരു ചിത്രവും പോസ്റ്റ് ചെയ്തു.
എന്നാൽ, രാത്രി 9:22-ന് പങ്കിട്ട രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പെട്ടെന്നുതന്നെ വൈറലായി. രണ്ടു മണിക്കൂറിനുള്ളിൽ ആറ് ലക്ഷത്തിലേറെ പേരാണ് ഈ ചിത്രം കണ്ടത്. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഉന്നതരുടെ സമ്മർദത്തെത്തുടർന്ന് സച്ചിന്, രാഹുലിനൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യേണ്ടി വന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. പിന്നീട് രാത്രി 12.19-നാണ് സച്ചിൻ ഈ ചിത്രം വീണ്ടും പോസ്റ്റ് ചെയ്തതെന്നും അവർ എക്‌സിൽ ആരോപിച്ചു.
വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. പോസ്റ്റിലെ എന്തെങ്കിലും തെറ്റുകള്‍ തിരുത്താനായിരിക്കാം സച്ചിന്‍ അത് നീക്കം ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ആരോപണത്തെ അനുകൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിനാണ് അര്‍ജുന്റേയും സാനിയയുടേയും വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.
മാര്‍ച്ച് അഞ്ചിനാണ് വിവാഹച്ചടങ്ങുകള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായ അര്‍ജുന്റെയും സാനിയയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]