നാടൻ കോഴിക്കറി, ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം കാപ്പിയും; പ്രാതൽയോഗത്തിന് ശേഷം അകൽച്ചയില്ലെന്ന് ആവർത്തിച്ച് സിദ്ധരാമയ്യയും ശിവകുമാറും

ബെംളൂരു: നാടൻ കോഴിക്കറി, ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം ആവിപറക്കുന്ന കാപ്പിയും, അധികാരത്തോടുള്ള വിശപ്പ് മറികടക്കാൻ വീണ്ടും ഒന്നിച്ചിരുന്ന് കർണാടക മുഖ്യമ​ന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും. ചൊവ്വാഴ്ച രാവിലെയോടെയാണ് സിദ്ധരാമയ്യ, ഡി.കെ ശിവകുമാറിന്റെ വസതിയിൽ പ്രാതലി​നെത്തിയത്.

കർണാടകത്തിലെ അധികാരപ്പോരിൽനിന്ന് താത്കാലികമായി പിന്മാറിനിൽക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ക്ഷണിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പ്രാതൽയോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെത്തി. ഒന്നിച്ചിരുന്ന് പ്രാതൽ കഴിച്ച ഇരുനേതാക്കളും തങ്ങൾ തമ്മിൽ തരിമ്പും അകൽച്ചയില്ലെന്ന് ആവർത്തിച്ചു.

കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ച സംബന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്തി ഡി.കെ സമൂഹമാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവെച്ചത്. മുഖ്യമന്ത്രിയെ വീട്ടിലേക്ക് പ്രാതലിന് ക്ഷണിച്ചിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങുന്നത് ചർച്ചചെയ്യാനും കർണാടകയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ യോജിച്ചുള്ള ശ്രമങ്ങൾ അരക്കിട്ടുറപ്പിക്കാനുമാണ് ചർച്ചയെന്നും ഡി.കെ വ്യക്തമാക്കിയിരുന്നു.

  പിടികിട്ടാപ്പുള്ളിയായ മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിൽ ചെയ്ത് പോലീസ്

രണ്ടുദിവസത്തിനിടെ രണ്ട് പ്രാതൽ യോഗങ്ങളിൽ ഇരുനേതാക്കളെയും ഒന്നിച്ചിരുത്തി പാർട്ടി ഒറ്റക്കെട്ടാണെന്ന തോന്നൽ അണികൾക്കുനൽകാൻ ഇതോടെ ഹൈക്കമാൻഡിന് കഴിഞ്ഞു. പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം ശനിയാഴ്ച സിദ്ധരാമയ്യയുടെ ക്ഷണമനുസരിച്ച് അദ്ദേഹത്തിന്റെ വസതിയിൽ ഡി.കെ. ശിവകുമാർ പ്രാതൽ യോഗത്തിനെത്തിയിരുന്നു. ഇതിന് പകരമായാണ് ശിവകുമാർ സിദ്ധരാമയ്യയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.

മുഖ്യമന്ത്രി പദത്തിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ വടംവലി കനക്കുന്നതിനിടെ സംസ്ഥാന ഭരണം അടിമുടി താളംതെറ്റിയതായി ആരോപിച്ച് ബി.ജെ.പിയടക്കം ​പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ഡി.കെ.ശിവകുമാർ ഈ ആരോപണങ്ങളെ തള്ളി. സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ സ്വരച്ചേർച്ചയില്ലെന്നും പ്രതിപക്ഷത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ഡി.കെ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഞ്ജു സാംസൺ ഇനി തലയ്‌ക്കൊപ്പം ചെന്നൈ സൂപ്പർ കിംഗ്സിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2000 തരണ്ട നിങ്ങളൊന്ന് ഇറങ്ങി പോയാമതി; പിണറായിക്കെതിരെ മറിയക്കുട്ടി

Related posts

Click Here to Follow Us