ബെംഗളൂരു : മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലെന്ന് വ്യക്തമാക്കി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഡൽഹിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കർണാടകയിലെ അധികാരമാറ്റം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഒരു സ്ഥാനത്തിന് വേണ്ടിയും ആർക്കും തിടുക്കമില്ലെന്നും 2028 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം നേടുകയാണ് ലക്ഷ്യമെന്നും ശിവകുമാർ പറഞ്ഞത്.
സംസ്ഥാന സർക്കാർ വ്യാഴാഴ്ച രണ്ടര വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ എത്തി പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.
മുൻധാരണ പ്രകാരം രണ്ടര വർഷം കഴിയുമ്പോൾ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അനുകൂലികൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം രാഹുൽഗാന്ധിയുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാർ, മല്ലികാർജുൻ ഖാർഗെയെ കണ്ടത്.
മന്ത്രിസഭാ പുനഃസംഘടന, കെപിപിസി നേതൃമാറ്റം എന്നിവയും ഇരുവരും ചർച്ച ചെയ്തുവെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടായില്ലെങ്കിലും ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് നേതാക്കൾ മുമ്പ് പറഞ്ഞിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]