ബെംഗളൂരു വിമാനത്താവളത്തിൽ ടാക്സി ലഭിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നു. യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ വലിയ ചർച്ചയായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പ്രശ്നം രൂക്ഷമായിരിക്കുകയാണ്. ഇത് യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തുന്നു.
ബെംഗളൂരു: ഒരു ടാക്സി കിട്ടണമെങ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കണം. ഏതെങ്കിലും ചെറുപട്ടണത്തിലെ കഥയല്ല പറയുന്നത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കഥയാണ്. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ക്യൂവിൽ കാത്തു നിന്നാലാണ് ഒരു ടാക്സി ലഭിക്കുക. ഏറെ നാളായി തുടരുന്ന ഈ ദുരിതത്തിന് ഇതുവരെയും ഒരു അറുതിയായില്ല.
ബെംഗളൂരു വിമാനത്താവളത്തിലെ യൂബർ പിക്കപ്പ് പോയിന്റിൽ നീണ്ട ക്യൂ ആണ് ദിസവും. കഴിഞ്ഞ ദിവസം ഈ ക്യൂവിന്റെ ദൃശ്യങ്ങൾ ദിശ സെയ്‌നി എന്ന യാത്രക്കാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചയാണ് വിഷയത്തിൽ ഉരുത്തിരിഞ്ഞു വന്നത്.
വീഡിയോ വൻതോതിൽ വൈറലായി മാറി. രാത്രി വൈകിയെത്തിയ തനിക്ക് ടാക്സി ലഭിക്കാൻ രണ്ടുമണിക്കൂറിലധികം കാത്തുനിൽക്കേണ്ടി വന്നുവെന്ന് അവർ പറഞ്ഞു. ഈ പ്രശ്നം കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂക്ഷമായിരിക്കുകയാണെന്ന് പല യാത്രക്കാരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്നു.
കഴിഞ്ഞ എട്ട് മാസത്തോളമായി ഇങ്ങനെയാണ് സ്ഥിതിയെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു. അതിനുമുമ്പ് ഏത് സമയത്തും – പകലായാലും രാത്രിയായാലും – ടാക്സികൾ എളുപ്പത്തിൽ ലഭ്യമായിരുന്നു. ഇപ്പോൾ ടെർമിനൽ ഒന്നിലും രണ്ടിലും ഓല, യൂബർ, എയർപോർട്ട്, റാപ്പിഡോ ടാക്സികൾക്ക് വലിയ ക്ഷാമമുണ്ട്,” മറ്റൊരാൾ പറഞ്ഞു.
സമയം ലാഭിക്കാൻ ഫ്ലൈറ്റ് പിടിച്ച് ബെംഗളൂരുവിൽ വന്നിറങ്ങുന്നവർക്ക് ആ ലാഭം നഷ്ടമായി മാറുന്നത് കാണാമെന്നാണ് ദിശ പറയുന്നത്. “രാത്രി ബാംഗ്ലൂരിൽ ഇറങ്ങിയത് സമയം ലാഭിക്കാനാണ്. വിമാനത്താവളത്തിലെ ഊബർ പിക്കപ്പ് പോയിന്റിലെ സ്ഥിതി ഇതായിരുന്നു.
ഇവിടെ രണ്ടുമണിക്കൂറിലധികം കാത്തുനിൽക്കേണ്ടി വന്നു,” ദിശ സെയ്‌നി എക്സിൽ കുറിച്ചു. ഈ വീഡിയോ അതിവേഗം പ്രചരിക്കുകയും 2,500-ലധികം ലൈക്കുകൾ നേടുകയും ചെയ്തു. നിരവധി സ്ഥിരം യാത്രക്കാർ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. ഈ സ്ഥിതി കഴിഞ്ഞ കുറച്ച് മാസങ്ങളായി വഷളായിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
