ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചേഗൗഡയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
കോലാറിലെ മാലൂർ എംഎൽഎയായ നഞ്ചേഗൗഡയുടെ 2023-ലെ തിരഞ്ഞെടുപ്പ് അസാധുവാക്കി കഴിഞ്ഞമാസം 16-നാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്താനും നാലാഴ്ചയ്ക്കുള്ളിൽ ഫലം പ്രഖ്യാപിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ നഞ്ചേഗൗഡ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
അതേസമയം, വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന ഹൈക്കോടതിനിർദേശം സുപ്രീംകോടതിയും ആവർത്തിച്ചു. ഫലം മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തു.
ഹൈക്കോടതിയിൽ നഞ്ചേഗൗഡയുടെ തിരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത് കേസ് നൽകിയ ബിജെപി സ്ഥാനാർഥി കെ.എസ്. മഞ്ജുനാഥഗൗഡയ്ക്ക് നോട്ടീസയച്ചു.
വിധി സ്റ്റേ ചെയ്തതോടെ നഞ്ചേഗൗഡയ്ക്ക് മണ്ഡലത്തിലെ എംഎൽഎയായി തുടരാൻ താത്കാലികമായി അവസരം ലഭിച്ചു. വോട്ടെണ്ണലിൽ കൃത്രിമം നടന്നെന്ന ആരോപണമുന്നയിച്ചാണ് മഞ്ജുനാഥ ഗൗഡ ഹൈക്കോടതിയെ സമീപിച്ചത്.
248 വോട്ടിനായിരുന്നു മാലൂരിൽ നഞ്ചേഗൗഡ മഞ്ജുനാഥ ഗൗഡയെ തോൽപ്പിച്ചത്. നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതോടെയാണ് മഞ്ജുനാഥ ഗൗഡ വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ച് കോടതിയെ സമീപിച്ചത്.
രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി നഞ്ചേഗൗഡയ്ക്കെതിരേ വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ആർ. ദേവദാസായിരുന്നു വിധി പറഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
