ബെംഗളൂരു: ബജ്‌റംഗ്‌ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്‌തു. ആദിൽ മെഹ്റൂഫ് (38), അബ്‌ദുൾ സഫ്വാൻ (29), നിയാസ് (28), രഞ്ജിത് (19), നാഗരാജ് (20), മുഹമ്മദ് റിസ്വാൻ (28), കലന്ദർ ഷാഫി (31), മുഹമ്മദ് മുസമ്മിൽ (32) എന്നിവരാണ് അറസ്റ്റിലായത്.
ഇതിൽ ആദിൽ മെഹ്റൂഫ് 2022-ൽ കൊല്ലപ്പെട്ട സുറത്കൽ സ്വദേശി ഫാസിലിന്റെ സഹോദരനാണെന്ന് സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാൾ സൂചിപ്പിച്ചു. ഫാസിലിന്റെ കൊലപാതകം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടി വ്യാഴാഴ്ച രാത്രി എട്ടരയോടെ ബജ്പെ കിന്നിപ്പദവു ക്രോസിൽവെച്ചാണ് കൊല്ലപ്പെട്ടത്.
അറസ്റ്റിലായവരിൽ രഞ്ജിത്, നാഗരാജ് എന്നിവർ വാടകക്കൊലയാളികളാണ്. കൊലപാതകം നടത്താൻ പ്രതികൾക്ക് അഞ്ചുലക്ഷം രൂപ ആദിൽ മെഹ്റൂഫ് നൽകിയതായും പോലീസ് പറഞ്ഞു.
കൊലപാതകത്തിന് മുൻപുള്ള രണ്ടുദിവസങ്ങളിൽ രഞ്ജിത്, നാഗരാജ്, നിയാസ് എന്നിവർ അബ്ദുൾ സഫ്വാന്റെ വീട്ടിലാണ് താമസിച്ചത്. അബ്‌ദുൾ സഫ്വാനും സുഹാസ് ഷെട്ടിയുടെ സുഹൃത്തുക്കളായ പ്രശാന്ത്, ധനരാജ് എന്നിവരും രണ്ടുവർഷം മുന്നേ ഏറ്റുമുട്ടിയിരുന്നു.
കൊലപാതകം നടന്ന സമയം റോഡരികിൽ സംശയാസ്പദമായി രണ്ട് സ്ത്രീകളെ കണ്ടതായി സൂചനയുണ്ട്. ഇതിലും അന്വേഷണം നടക്കുകയാണെന്ന് കമ്മിഷണർ പറഞ്ഞു. പ്രതികൾ ഉപയോഗിച്ച കാറും ജീപ്പും ബോഡിഗെരെയിൽനിന്ന് പിടിച്ചെടുത്തു.
ഫോൺ ഉൾപ്പെടെ പരിശോധിച്ച് പ്രതികൾക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുമായോ സംഘടനകളുമായോ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ദക്ഷിണ കന്നഡയിൽ ഡെപ്യൂട്ടി കമ്മിഷണർ പ്രഖ്യാപിച്ച നിരോധനാജ്ഞ തിങ്കളാഴ്ച രാവിലെ ആറുവരെ തുടരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.