ഇഡ്ഡലി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് പോളിത്തീൻ ഷീറ്റുകൾ; നഗരത്തിലെ ഹോട്ടലുകൾക്ക് പിഴ 

ബെംഗളൂരു : ഇഡ്ഡലി ഉണ്ടാക്കുമ്പോൾ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾക്കെതിരേ നടപടിയുമായി കർണാടക സർക്കാർ.

പോളിത്തീൻ ഉപയോഗിക്കുന്നവർക്കെതിരേ നടപടി ആരംഭിച്ചെന്നും ഭക്ഷണം പാചകം ചെയ്യുന്നതിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കുമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

ഭക്ഷണം ഉണ്ടാക്കുന്നയിടങ്ങളിൽ പ്ലാസ്റ്റിക് അനുവദിക്കില്ല. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നതുകണ്ടാൽ പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 52 ഹോട്ടലുകൾ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

ഈ ഹോട്ടലുകളിൽനിന്ന് പിഴയീടാക്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന് പ്ലാസ്റ്റിക് പൂർണമായി നിരോധിച്ച് സർക്കാർ ഉടൻ ഉത്തരവിറക്കിയേക്കും.

സംസ്ഥാനത്തെ 251 സ്ഥലങ്ങളിൽനിന്നായി 500 സാംപിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇതിൽ 35 എണ്ണത്തിൽ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇനിയും പരിശോധനാ ഫലങ്ങൾ വരാനുണ്ട്.

നേരത്തേ ഇഡ്ഡലി ഉണ്ടാക്കാൻ തുണിയായിരുന്നു ഉപയോഗിച്ചിരുന്നത്. ചില ഹോട്ടലുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.

ഹോട്ടൽ വ്യവസായ രംഗത്ത് പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം.

2024-ൽ സംസ്ഥാനത്ത് ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി തുടങ്ങിയവയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന നിറങ്ങൾ ഉപയോഗിക്കുന്നത് സർക്കാർ വിലക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us