2023-24 കാലത്ത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 719 കേസ്; ബാലവിവാഹം തടയാൻ ഇനി പി.യു.സി. പ്രിൻസിപ്പൽമാരും

ബെംഗളൂരു : സംസ്ഥാനത്ത് പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽമാരും ഇനി ബാലവിവാഹ നിരോധന ഓഫീസർമാർ. ഇതുസംബന്ധിച്ച് വനിത-ശിശുക്ഷേമ വകുപ്പ് ഉത്തരവിറക്കി.

പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം തടയാൻ പ്രിൻസിപ്പൽമാർക്ക് ഇനി കഴിയും.

വിവരംലഭിക്കുമ്പോഴേക്കും ഇടപെടാനാകും. പോലീസുമായി ബന്ധപ്പെട്ട് കുറ്റവാളികളുടെപേരിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യാം.

സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം വർധിക്കുന്നകാര്യം കണക്കിലെടുത്താണ് വനിത-ശിശുക്ഷേമ വകുപ്പിന്റെ നടപടി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് 2023-24 കാലത്ത് സംസ്ഥാനത്ത് 719 കേസാണ് രജിസ്റ്റർചെയ്തത്.

തൊട്ടുമുൻവർഷം 328 കേസായിരുന്നു. പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽമാർക്കൊപ്പം ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്‌ഷൻ ഡയറക്ടർമാർ, ചൈൽഡ് ഹെൽപ്പ്‌ലൈൻ ജില്ലാ കോഡിനേറ്റർമാർ എന്നിവരെയും ബാലവിവാഹ നിരോധന ഓഫീസർമാരാക്കാമെന്ന് ഉത്തരവ് നിർദേശിക്കുന്നു.

നിലവിൽ ഡെപ്യൂട്ടി കമ്മിഷണർമാർ (കളക്ടർമാർ), ജില്ലാ പോലീസ് മേധാവികൾ, ജില്ലാ സാമൂഹികക്ഷേമ ഓഫീസർമാർ, റെവന്യു ഓഫീസർമാർ, ബ്ലോക്ക് എജുക്കേഷൻ ഓഫീസർമാർ, പ്രൊട്ടക്‌ഷൻ ഓഫീസർമാർ, തഹസിൽദാർമാർ, സ്കൂൾ പ്രധാനാധ്യാപകർ എന്നിവരാണ് ബാലവിവാഹ നിരോധന ഓഫീസർമാർ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us