അന്യഭാഷക്കാരും വീടിന് പുറത്ത് കന്നഡ ശീലമാക്കണം ; സിദ്ധരാമയ്യ 

ബെംഗളൂരു: സംസ്ഥാനത്തെ ഇതരഭാഷക്കാർ വീടിന് പുറത്തുള്ള ആശയ വിനിമയത്തിന് കന്നഡ ഉപയോഗിക്കാൻ ശീലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശിച്ചു.

എണ്‍പതുകളില്‍ സംസ്ഥാനത്തെ ഇളക്കിമറിച്ച ഗോകക് ഭാഷാപ്രക്ഷോഭത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് റെയ്ച്ചുർ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൈസൂരു എന്ന പേരുമാറ്റി കർണാടകം നിലവില്‍ വന്നതിന്റെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായിരുന്നു സെമിനാർ.

“കന്നഡഭാഷയ്ക്ക് പ്രാധാന്യം ലഭിച്ചേ മതിയാകൂ. അതിന് പക്ഷെ ഗോകക് പോലുള്ള പ്രക്ഷോഭങ്ങളല്ല വേണ്ടത്.

ഓരോ കന്നഡിഗരും ഭാഷയുടെ സംരക്ഷണത്തിനായി മുന്നോട്ടുവരണം.

ഔദ്യോഗിക കാര്യങ്ങള്‍ പൂർണ്ണമായും കന്നഡയിലാക്കാനുള്ള തീരുമാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കേണ്ടതുണ്ട്.

ഇതരഭാഷക്കാർ കന്നഡ പഠിക്കാൻ ഉത്സാഹിക്കണം. വീടിന് പുറത്ത് ആശയവിനിമയത്തിന് കന്നഡ ഉപയോഗിക്കാൻ അവർ പരിശീലിക്കണം” സിദ്ധരാമയ്യ നിർദ്ദേശിച്ചു.

“1983 ല്‍ ആണ് ഞാൻ ആദ്യമായി എംഎല്‍എയായത്. അന്നത്തെ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെ രൂപം കൊടുത്ത കന്നഡ വികസന സമിതിയുടെ പ്രഥമ അധ്യക്ഷനായി നിയോഗിച്ചത് എന്നെയായിരുന്നു.

അക്കാലം മുതല്‍ കേന്ദ്രത്തിനും മറ്റു സംസ്ഥാനങ്ങള്‍ക്കുമൊഴികെയുള്ള എഴുത്തുക്കുത്തുകളെല്ലാം ഞാൻ കന്നഡത്തിലാണ് നടത്തിയിരുന്നത്. ഒപ്പിടുന്നതും കന്നഡത്തിലാണ്.

ഔദ്യോഗികഭാഷയായി കരുതി സ്വദേശീയരോടൊപ്പം അന്യ നാടുകളില്‍ നിന്ന് വന്നെത്തിയവരും കന്നഡ ഭാഷയുടെ വളർച്ചയ്ക്കായി യോജിച്ച്‌ പ്രവർത്തിക്കണമെന്നും സിദ്ധരാമയ്യ ആഹ്വാനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us