പോക്‌സോ കേസ് യെദ്യൂരപ്പയുടെ ഹർജി സെപ്റ്റംബർ അഞ്ചിലേക്ക് മാറ്റി

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നൽകിയ ഹർജിയിലെ വാദം ഹൈക്കോടതി സെപ്റ്റംബർ അഞ്ചിലേക്ക് മാറ്റി.

വെള്ളിയാഴ്ച ഹർജിയിൽ കോടതി വാദം കേൾക്കുന്നതിനിടെ, യെദ്യൂരപ്പയ്ക്കെതിരായ രേഖകൾ ഹാജരാക്കാൻ കേസന്വേഷിക്കുന്ന സി.ഐ.ഡി. സമയം ആവശ്യപ്പെട്ടു.

ഇത് അനുവദിച്ച കോടതി ഹർജിയിലെ തുടർവാദം നീട്ടിവെച്ചു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചിന്റേതാണ് നടപടി. യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല വിധിയും സെപ്റ്റംബർ അഞ്ചുവരെ നീട്ടി.

ഒരു കേസുമായി ബന്ധപ്പെട്ട്‌ സഹായമഭ്യർഥിക്കാൻ അമ്മയോടൊപ്പം യെദ്യൂരപ്പയുടെ ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ വീട്ടിലെത്തിയ 17-കാരിക്കുനേരേ ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ബെംഗളൂരു സദാശിവനഗർ പോലീസാണ് കേസെടുത്തത്. കേസന്വേഷിച്ച പ്രത്യേക അന്വേഷണസംഘം യെദ്യൂരപ്പയ്ക്കെതിരേ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

മുൻകൂർജാമ്യം അനുവദിക്കണമെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹർജികളാണ് യെദ്യൂരപ്പ ഹൈക്കോടതിയിൽ നൽകിയത്. ഹർജികളിൽ തീർപ്പാകുംവരെ യെദ്യൂരപ്പയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us