അന്നഭാഗ്യ പദ്ധതിക്ക് ആവശ്യമുള്ള അരിനൽകാൻ കേന്ദ്ര അനുമതി

ബെംഗളൂരു : കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനപദ്ധതികളിലൊന്നായ അന്നഭാഗ്യ പദ്ധതിക്ക് ആവശ്യമുള്ള അരിനൽകാൻ ഒടുവിൽ കേന്ദ്രസർക്കാർ സമ്മതിച്ചു.

സംസ്ഥാന ഭക്ഷ്യമന്ത്രി കെ.എച്ച്. മുനിയപ്പയും കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും നടത്തിയ ചർച്ചയിലാണ് ധാരണ.

വേണ്ട അരിയുടെ കണക്ക് സംസ്ഥാനം സമർപ്പിച്ചാലുടൻ അരി അനുവദിച്ചുനൽകുമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽനിന്നായിരിക്കും അരി നൽകുക.

കഴിഞ്ഞവർഷമാണ് അന്നഭാഗ്യ പദ്ധതി ആരംഭിച്ചത്. ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് പത്തുകിലോ അരിവീതം മാസംതോറും നൽകാൻ ലക്ഷ്യമിട്ട പദ്ധതിയാണിത്.

ഇതിൽ അഞ്ചുകിലോ അരിവീതം കേന്ദ്രപദ്ധതിയായി നേരത്തേ നൽകിവരുന്നതാണ്.

ബാക്കി അഞ്ചുകിലോ അരി സംസ്ഥാനം കേന്ദ്രത്തിൽനിന്ന് പണംനൽകി വാങ്ങാനായിരുന്നു ഉദ്ദേശിച്ചത്.

പക്ഷേ, കേന്ദ്രസർക്കാർ അരി നൽകാൻ തയ്യാറായില്ല. എഫ്.സി.ഐ. ഗോഡൗണിൽ വേണ്ടത്ര അരിയില്ലെന്ന കാരണംപറഞ്ഞായിരുന്നു ഇത്.

അരി നൽകാത്തതിൽ കേന്ദ്രസർക്കാരിനും ബി.ജെ.പി.ക്കുമെതിരേ കോൺഗ്രസ് വലിയ പ്രതിഷേധമുയർത്തുകയുംചെയ്തു.

തുടർന്ന്, അഞ്ചുകിലോ അരിക്കുപകരം 170 രൂപ പദ്ധതിയിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസംതോറും അയച്ചുവരുകയായിരുന്നു. ഒരുകിലോ അരിക്ക് 34 രൂപവെച്ച് കണക്കാക്കിയാണിത്.

കഴിഞ്ഞവർഷത്തെ വരൾച്ചയുടെ സാഹചര്യത്തിലാണ് അരിനൽകാൻ കഴിയാതെവന്നതെന്നും ഇപ്പോൾ എഫ്.സി.ഐ.യിൽ അരി വേണ്ടത്രയുണ്ടെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

മാസംതോറും 2,36,000 ടൺ അരി പദ്ധതിക്കായി വേണ്ടിവരുമെന്നാണ് കണക്ക്. നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻപോട്ടുവെച്ച അഞ്ച് ജനപ്രിയ വാഗ്ദാനപദ്ധതികളിലൊന്നാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us