അശ്ലീലം കലർന്ന ചോദ്യം; വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ചെന്നൈ: എലിവിഷം കലർന്ന ബിസ്കറ്റ് കഴിച്ച്‌ വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ വീഡിയോ ജോക്കിയായ യുവതിയും ക്യാമറാമാനും ചാനല്‍ ഉടമയും ഉള്‍പ്പെടുന്ന സംഘം അറസ്റ്റില്‍.

ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെത്തുടർന്നാണ് ആർ ശ്വേത (23), എസ് യോഗരാജ് (21), എസ് റാം (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂട്രീഷൻ കോഴ്സ് കഴിഞ്ഞു ജോലി അന്വേഷിക്കുകയായിരുന്ന പെണ്‍കുട്ടിയോട് യൂട്യൂബ് ചാനല്‍ ഉടമകളായ സംഘം അശ്ലീലം കലർന്ന ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.

“വീര ടോക്ക്സ് ഡബിള്‍ എക്സ് ” എന്ന യൂട്യൂബ് ചാനലിന്റെ ഉടമകളായ സംഘമാണ് അറസ്റ്റിലായത്.

അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട പെണ്‍കുട്ടി ജ്യേഷ്ഠനോടൊപ്പമാണ് കഴിഞ്ഞിരുന്നത്.

ഏഴു മാസങ്ങള്‍ക്ക് മുൻപ് തിരുമംഗലത്തെ ഒരു മാളില്‍ എത്തിയ പെണ്‍കുട്ടിയെ ശ്വേതയും സംഘവും തടയുകയും അശ്ലീലം കലർന്ന ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഉത്തരം പറയാൻ വിസമ്മതിച്ച പെണ്‍കുട്ടിയെ വീഡിയോ സംപ്രേഷണം ചെയ്യില്ലെന്ന് വിശ്വസിപ്പിച്ചാണ് സംഘം വീഡിയോ പകർത്തിയതെന്നും എന്നാല്‍ വീഡിയോ സംപ്രേഷണം ചെയ്ത വിവരം സുഹൃത്തുക്കള്‍ വഴിയാണ് പെണ്‍കുട്ടി അറിഞ്ഞതെന്നും പോലീസ് പറയുന്നു.

കൂടാതെ സംഘം അടുത്തിടെ ഈ വീഡിയോ അവരുടെ ഇൻസ്റ്റഗ്രാം പേജിലും പങ്ക് വച്ചതായും പോലീസ് പറഞ്ഞു.

വീഡിയോയ്ക്ക് ലഭിച്ച മോശം പ്രതികരണങ്ങള്‍ പെണ്‍കുട്ടിയെ മാനസികമായി തകർക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

വിഷം കഴിച്ച്‌ അബോധാവസ്ഥയിലായ പെണ്‍കുട്ടി കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നല്‍കുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us