പാഴ്‌സൽ തട്ടിപ്പ്; 40 കാരിക്ക് നഷ്ടമായത് 1 കോടി 

ബെംഗളൂരു: പാഴ്സലില്‍ വന്നത് മയക്കുമരുന്നെന്ന് വിശദമാക്കി 40കാരിയായ സോഫ്റ്റ്വെയർ എൻജിനീയറെ ഡിജിറ്റർ അറസ്റ്റ് ചെയ്ത സംഘം തട്ടിയെടുത്തത് ഒരു കോടി രൂപ.

40 കാരിയുടെ പേരില്‍ വന്ന പാഴ്സലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഇവരെ ബന്ധപ്പെട്ടത്.

അനധികൃതമായ പല പണമിടപാടുകളും ഇവർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയതായും സംഘം 40കാരിയോട് വിശദമാക്കി.

ബെംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്വെയർ എൻജിനിയറായ 40കാരിക്ക് മെയ് 16നാണ് ഫെഡ് എക്സ് ലോജിസ്റ്റിക് എക്സിക്യൂട്ടീവിന്റെ പേരില്‍ ഫോണ്‍ വിളി എത്തിയത്.

തായ്വാനിലേക്ക് യുവതിയുടെ പേരില്‍ അയച്ച പാഴ്സലില്‍ നിന്ന് 200 ഗ്രാം എംഡിഎംഎയും നിരവധി പാസ്പോർട്ടുകളും വസ്ത്രങ്ങളും കണ്ടെത്തിയെന്നുമാണ് ഇയാള്‍ യുവതിയെ അറിയിച്ചത്.

ഇത് മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയതായും ഇയാള്‍ 40 കാരിയെ അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഓഫീസില്‍ നിന്നെന്നപേരില്‍ 40 കാരിക്ക് ഫോണ്‍ വിളിയെത്തുകയായിരുന്നു.

ഇതോടെ ഭയന്നുപോയ 40കാരിയോട് സ്കൈപ് കോളില്‍ വരാൻ കസ്റ്റംസ് ഓഫീസർ ചമഞ്ഞ് വിളിച്ച തട്ടിപ്പ് സംഘാംഗം ആവശ്യപ്പെടുകയായിരുന്നു.

മറ്റാരുമായി ബന്ധപ്പെടരുതെന്നും മുറിയില്‍ കയറി വാതില്‍ അടയ്ക്കണമെന്നും തട്ടിപ്പ് സംഘം നിർദ്ദേശം നല്‍കി.

യുവതിയുടെ ആധാർ നമ്പർ എടുത്ത് കോള്‍ മുംബൈ പോലീസിന് കൈമാറുകയാണെന്നും വിശദമാക്കി.

പിന്നീട് പോലീസ് സ്റ്റേഷന് സമാനമായ പശ്ചാത്തലത്തില്‍ ഒരാള്‍ 40 കാരിയോട് സംസാരിച്ചു.

പിന്നാലെ മറുവശത്തെ വീഡിയോ കട്ട് ആക്കിയ തട്ടിപ്പ് സംഘം 40 കാരിയുടെ ക്യാമറ ഓണ്‍ ആക്കി തന്നെ വയ്ക്കണമെന്നും നിർദ്ദേശിച്ചു.

ഇതിന് ശേഷം ഉദ്യോഗസ്ഥരെന്ന് പേരില്‍ നിരവധി പേരാണ് യുവതിയോട് സംസാരിച്ചത്.

ഇതിനിടയില്‍ വേരിഫിക്കേഷനെന്ന പേരില്‍ യുവതിയുടെ ബാങ്ക് അക്കൌണ്ട് നമ്പറും സംഘം മേടിച്ചു.

കള്ളപ്പണം വെളുപ്പിച്ചതിന് ആർബിഐ 40കാരിയുടെ പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും സംഘം വിശദമാക്കിയ സംഘം 40 കാരിയുടെ സ്വത്ത് വിവരങ്ങളും ശേഖരിച്ചു.

അടുത്ത ദിവസം വാട്ട്സ് ആപ്പ് കോള്‍ മുഖേന യുവതിയെ ബന്ധപ്പെട്ട സംഘം മൂന്ന് തവണയായി ഒരു കോടിയോളം രൂപം സംഘം നിർദ്ദേശിച്ച അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

ഈ സമയങ്ങളിലും യുവതി ഡിജിറ്റല്‍ അറസ്റ്റ് തുടരുകയായിരുന്നു.

സ്വത്ത് വേരിഫിക്കേഷനെന്ന പേരിലായിരുന്നു പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടത്.

വേരിഫിക്കേഷന് ശേഷം പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായത്.

സംഭവത്തില്‍ പോലീസ് കേസ് എടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us