പ്രജ്ജ്വലിനെതിരെ വീണ്ടും ഒരു ബലാത്സംഗക്കേസ് കൂടി: കേസ് കൂടുതൽ ശക്തമാകുന്നു

ബെംഗളൂരു : അശ്ലീല വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ലൈംഗിക പീഡനാരോപണത്തിൽ കുടുങ്ങിയ ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിൽ ഒരു ബലാത്സംഗക്കേസുകൂടി രജിസ്റ്റർ ചെയ്തു.

മേയ് എട്ടിന് ബെംഗളൂരുവിലാണ് കേസെടുത്തത്. ഇതോടെ പ്രജ്ജ്വലിന്റെപേരിൽ രജിസ്റ്റർചെയ്ത ലൈംഗിക പീഡനക്കേസുകൾ മൂന്നായി. പരാതിക്കാരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആവർത്തിച്ചുള്ള ബലാത്സംഗം, പീഡനരംഗം ചിത്രീകരിക്കൽ, ഭീഷണിപ്പെടുത്തൽ, കാര്യം സാധിക്കുന്നതിനായി ലൈംഗികബന്ധത്തിന് ആവശ്യപ്പെടുക തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തത്.

എച്ച്.ഡി. രേവണ്ണയുടെ വീട്ടിലെ മുൻജോലിക്കാരി നൽകിയ പരാതിയിലാണ് പ്രജ്ജ്വലിനെതിരേ ആദ്യം കേസെടുത്തത്. പിന്നീട് ഹാസനിലെ തദ്ദേശസ്ഥാപനത്തിലെ മുൻ വനിതാ ജനപ്രതിനിധി നൽകിയ പരാതിയിലും കേസെടുത്തു. മൂന്നാമതും കേസെടുത്തതോടെ പ്രജ്ജ്വന്റെപേരിലുള്ള ലൈംഗിക പീഡനക്കേസ് കൂടുതൽ മുറുകി.

ഏപ്രിൽ 27-ന് ജർമനിയിലേക്കുപോയ പ്രജ്ജ്വലിനെതിരേ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും കാണാമറയത്ത് തുടരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയാതെ മടങ്ങിയെത്തില്ലെന്നാണ് സൂചന.

അതിനിടെ, പ്രജ്ജ്വലിനെതിരേ വ്യാജപരാതി നൽകാൻ നിർബന്ധിച്ചെന്ന സ്ത്രീയുടെ പരാതിയിൽ പ്രത്യേകസംഘം (എസ്.ഐ.ടി.) അന്വേഷണം ആരംഭിച്ചു.

കർണാടക പോലീസിൽനിന്നാണെന്ന് പരിചയപ്പെടുത്തി സിവിൽ വസ്ത്രത്തിലെത്തിയ മൂന്നുപേരാണ് പ്രജ്ജ്വലിനെതിരേ വ്യാജപരാതി കൊടുക്കാൻ നിർബന്ധിച്ചതെന്നാണ് സ്ത്രീ ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകിയത്.

ഈ പരാതി വനിതാ കമ്മിഷൻ എസ്.ഐ.ടി.ക്ക് കൈമാറുകയായിരുന്നു. എ.ഡി.ജി.പി. ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

പരാതി നൽകിയ സ്ത്രീയെ പോലീസ് ബന്ധപ്പെട്ടിട്ടില്ലെന്ന് മുതിർന്ന എസ്.ഐ.ടി. ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രജ്ജ്വലിനും എച്ച്.ഡി. രേവണ്ണയ്ക്കുമെതിരായ കേസന്വേഷണത്തിൽ സർക്കാർ ഇടപെടൽ നടത്തുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us