ഈശ്വരപ്പയ്ക്ക് പ്രധാനമന്ത്രിയുടെ സർപ്രൈസ് കോൾ

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്.

മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കിലും താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നായിരുന്നു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെഎസ് ഈശ്വരപ്പ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈശ്വരപ്പയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പാര്‍ട്ടിയോടുള്ള നിങ്ങളുടെ പ്രതിബദ്ധത നിങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. നിങ്ങളുടെ തീരുമാനം എന്നെ വളരെ അധികം സന്തോഷിപ്പിച്ചു, അതുകൊണ്ടാണ് താങ്കളെ ഫോണില്‍ വിളിക്കാന്‍ തീരുമാനിച്ചത്’, ഈശ്വരപ്പയോട് മോദി പറഞ്ഞു. കര്‍ണാടക സന്ദര്‍ശിക്കുമ്പോള്‍ താങ്കളെ നേരിട്ട് കാണുമെന്നും മോദി ഈശ്വരപ്പയോട് പറയുന്നതായി കേള്‍ക്കാം. അതേസമയം താങ്കളെ പോലൊരു നേതാവ് തന്നെ പോലൊരു സാധാരണ പ്രവര്‍ത്തകനെ വിളിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഈശ്വരപ്പ പ്രതികരിച്ചു.

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി താന്‍ സജീവമായി പ്രചരണം നടത്തുമെന്നും പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. ചന്നബസപ്പ മണ്ഡലത്തില്‍ നിന്നും ആറാം തവണയും മത്സരിക്കാനുള്ള താത്പര്യം ഈശ്വരപ്പ പ്രകടിപ്പിച്ചിരുന്നുവെങ്കിലും നേതൃത്വം പരിഗണിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം പാര്‍ട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ബിജെപി വിടില്ലെന്ന് ഈശ്വരപ്പ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us