തൃശൂർ പൂരം; തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകൾ ഉയർന്നു

തൃശൂർ: തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകൾക്കും കാലുക‍ളുയർന്നു. നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിലെ പന്തലുകളുടെ കാൽനാട്ട് ആണ് നടന്നത്. ഈ മാസം 30നാണ് വിശ്വ പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം. ആദ്യം കാൽ നാട്ടിയത് നടുവിലാലിൽ ആയിരുന്നു. ഇന്നലെ രാവിലെ 10.30 നായിരുന്നു പ്രത്യേക ഭൂമി പൂജയോടെ പൂരപ്പന്തലിന് കാൽ നാട്ടിയത്. തുടർന്ന് നായ്ക്കനാലിലും കാൽ നാട്ടിയതോടെ പന്തൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ,മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍, കളക്ടര്‍ കൃഷ്ണ തേജ, കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ.ടി.എ.സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്കുമാർ ദേവസ്വം ഭാരവഹികളും തട്ടകക്കാരും പങ്കെടുത്തു.

കഴിഞ്ഞ ബുധനാഴ്ച പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ പന്തലിന്റെ നിർമാണത്തിനും തുടക്കമായിരുന്നു. സ്വരാജ് റൗണ്ടിലെ പന്തലുകൾ ഉയരുന്നതോടെ ഇനി തൃശൂരിന് പൂരാവേശമാണ്. പന്തലുകളുടെ നിർമാണ പ്രവൃത്തികളാണ് പൂരത്തിനെ അടുപ്പിക്കുന്നത്. വാനിലുയരുന്ന വർണപന്തലുകൾ പൂരത്തിനെത്തുന്ന കാണികൾക്ക് ഇമ്പമുള്ള കാഴ്ചയാക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവസ്വങ്ങളും കരാറുകാരും. 24ന് പൂരം കൊടിയേറ്റും 28ന് സാമ്പിൾ വെടിക്കെട്ടും നടക്കും. 30നാണ് പൂരം. മെയ് ഒന്നിന് പുലർച്ചെ പ്രധാനവെടിക്കെട്ടും ഉച്ചക്ക് പൂരം ഉപചാരം ചൊല്ലലും നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us