സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ടതിൽ അപലപിച്ച് അമേരിക്ക

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്ക. രാജ്യത്തെ ഇന്ത്യന്‍ നയതന്ത്ര മേഖലകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഉറപ്പാക്കും എന്നും അമേരിക്ക വ്യക്തമാക്കി. ഖലിസ്ഥാന്‍ വാദികളുടെ അക്രമത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

നയതന്ത്ര മേഖലയുടെ സുരക്ഷ അമേരിക്കന്‍ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി അധികൃതരും അമേരിക്കന്‍ സ്റ്റേറ്റ് വകുപ്പിനെ പ്രതിഷേധം അറിയിച്ചു. ഇന്ത്യയില്‍ ഖലിസ്ഥാന്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്തു. ചില കനേഡിയന്‍ സര്‍ക്കാര്‍ അധികൃതരുടെ അക്കൗണ്ടുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികള്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റില്‍ അതിക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമരില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന് ഖലിസ്ഥാന്‍വാദികള്‍ എഴുതി. സുരക്ഷാ ബാരിക്കേഡ് തകര്‍ത്ത സംഘം ഖലിസ്ഥാന്‍ പതാകയും കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ പൗരന്മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ പാര്‍ലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഞായറാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയും ഖലിസ്ഥാന്‍ അനുകൂലികള്‍ അതിക്രമം നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us