“ലയണൽ തന്നെ ദ ബെസ്റ്റ്” ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ 2022 പുരസ്‍കാരം മെസിക്ക്

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച താരമായി ലയണല്‍ മെസിയെ തെരഞ്ഞെടുത്തു. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. മികച്ച പരിശീലകനായി അര്‍ജന്റീനിയന്‍ കോച്ച് ലിയോണല്‍ സ്‌കലോണിയും തെരഞ്ഞെടുക്കപ്പെട്ടു.

ഫിഫയുടെ പുരസ്‌കാര വേദിയിലും ലോക ചാമ്പ്യന്‍മാര്‍ അജയ്യരായി നിന്നു. മികച്ച താരം ഉള്‍പ്പെടെ അര്‍ജന്റീന നേടിയത് 4 പുരസ്‌കാരങ്ങള്‍. ലോക കിരീട നേട്ടവും, ക്ലബ് ഫുട്‌ബോളില്‍ പിഎസ്ജിക്ക് വേണ്ടിയുള്ള മികച്ച പ്രകടനവും മെസിയെ ഫിഫയുടെ പുരസ്‌കാര നേട്ടത്തിലേക്ക് നയിച്ചപ്പോള്‍, 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ലോക കിരീടം നല്‍കിയ ലയണല്‍ സ്‌കലോണി മികച്ച പരിശീലകനായി.

അര്‍ജന്റീനയുടെ ഗോല്‍വലയ്ക്ക് മുന്നില്‍ തകരാത്ത പ്രതിരോധ കോട്ടയായി നിന്ന മാര്‍ട്ടിനസാണ് മികച്ച ഗോള്‍ക്കീപ്പര്‍. ലോകകപ്പ് വേദികളെ ആവേശത്തിന്റെ കൊടുമുടിയി്ല്‍ എത്തിച്ച അര്‍ജന്റീനയുടെ ആരാധകര്‍ മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

പാരീസില്‍ രാത്രി 1.30-നായിരുന്നു പുരസ്‌കാര ചടങ്ങ്. പുരസ്‌കാരനിശയില്‍ ഇതിഹാസതാരം പെലെയ്ക്ക് ഫുട്‌ബോള്‍ ലോകം ആദരമര്‍പ്പിച്ചു. 2016 മുതലാണ് ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മികച്ച താരമായത്.

മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാര്‍സയുടെ സ്പാനിഷ് താരം അലക്‌സിയ പുറ്റെയാസ് നിലനിര്‍ത്തി. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലക സറീന വിയെഗ്മാനാണ് മികച്ച വനിതാ പരിശീലക. മാര്‍ച്ചിന്‍ ഓലെക്‌സി യുടെ ഗോള്‍ പോയ വര്‍ത്തെ മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us