ഹിജാബ് ധരിച്ചവരെ ക്ലാസിൽ കയറ്റിയില്ല, ഹിജാബ് വിലക്ക് ഉത്തർപ്രദേശിലും

ആഗ്ര : കര്‍ണാടകയ്ക്ക് പിന്നാലെ, ഹിജാബിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശും. അലിഗഢിലെ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം.

ശ്രീവര്‍ഷിണി കോളേജിലാണ് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ വിലക്കിയത്. ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറയ്ക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഇരിക്കാതെ വീടുകളിലേക്ക് മടങ്ങി. അധികൃതര്‍ നിര്‍ദ്ദേശിച്ച യൂണിഫോം ഇല്ലാതെ ക്യാമ്പസിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി കോളേജ് അധികൃതര്‍ നോട്ടീസ് പതിച്ചതിനെ തുടർന്നാണ് പ്രശ്നം ആരംഭിച്ചത്.

അതേസമയം, ഹിജാബും ബുര്‍ഖയും അഴിയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്നും കോളേജിലേക്ക് പ്രവേശനം അനുവദിച്ചില്ലെന്നും ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ലെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി. കോളേജില്‍ ഡ്രസ് കോഡ് ഉണ്ടെന്നും അത് പാലിക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതെന്ന് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബീന ഉപാധ്യായ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് മാത്രമേ പറയുന്നുള്ളൂവെന്ന് കോളേജ് മേധാവി അനില്‍ വര്‍ഷിനിയും വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us