നഗരത്തിലും സംസ്ഥാനത്തെ മറ്റ്‌ 22 ജില്ലകളിലും കോവിഡ് മരണമില്ലാത്ത ദിനം

ബെംഗളൂരു: നഗരത്തിലും സംസ്ഥാനത്തെ മറ്റ്‌ 22 ജില്ലകളിലും കോവിഡ് മരണമില്ലാത്ത ദിവസമായിരുന്നു തിങ്കളാഴ്ച. മാസങ്ങൾക്കു ശേഷമാണ് നഗരത്തിൽ കോവിഡ് ബാധിച്ച് ആരും മരിക്കാത്ത ദിവസം രേഖപ്പെടുത്തിയത്.

ആരോഗ്യവകുപ്പ് തിങ്കഴാഴ്ച വൈകീട്ട് പുറത്തിറക്കിയ ബുള്ളറ്റിനിൽ ബെംഗളൂരുവിൽ കോവിഡ് ബാധിച്ചുള്ള മരണത്തിന്റെ കോളത്തിൽ പൂജ്യം രേഖപ്പെടുത്തി. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച മേയ് മാസത്തിൽ ബെംഗളൂരുവിൽ ദിവസവും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 300-നു മുകളിലെത്തിയിരുന്നു.

ഐ.ടി. നഗരമായ ബെംഗളൂരു കോവിഡ് മരണം ഉയരത്തിലെത്തിയ നഗരങ്ങളിലൊന്നായി മാറുകയും ചെയ്തു. മരിച്ചവരെ സംസ്കരിക്കാൻ ശ്മശാനങ്ങൾ തികയാതെ വന്നു. താത്‌കാലിക ശ്മശാനങ്ങൾ തയ്യാറാക്കിയാണ് ഇതിന് പരിഹാരമുണ്ടാക്കിയത്.

ഒട്ടേറെ മൃതദേഹങ്ങൾ ഒന്നിച്ചു സംസ്കരിക്കുന്ന കാഴ്ചയും നഗരത്തിലെ ശ്മശാനങ്ങളിൽ കാണാമായിരുന്നു. രാത്രിയും പകലും ഒരു പോലെ ശ്മശാനങ്ങളിൽ ചിതകൾ എരിഞ്ഞു കൊണ്ടിരുന്നു.

ജൂലായ് അവസാനത്തോടെയാണ് മരണസംഖ്യ താഴാൻ തുടങ്ങിയത്. ഇന്നലെ ദക്ഷിണ കന്നഡ ജില്ലയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മൂന്നു പേരാണ് അവിടെ മരിച്ചത്.

ഹാസൻ ജില്ലയിൽ രണ്ടു പേരും ബെലഗാവി, കുടക്, മൈസൂരു, തുമകൂരു, ഉഡുപ്പി എന്നീ ജില്ലകളിൽ ഓരോരുത്തർ വീതവും കോവിഡ് ബാധിച്ചു മരിച്ചു.

നാല് ജില്ലകളിൽ പുതിയ കോവിഡ് രോഗികൾ ഇല്ലാത്ത ദിവസം കൂടിയായിരുന്നു തിങ്കളാഴ്ച. ബാഗൽകോട്ട്, ബീദർ, ധാർവാഡ്, റായ്ച്ചൂർ ജില്ലകളിലാണിത്. ദാവണഗെരെയിലും ഹാവേരിയിലും രാമനഗരയിലും ഒരോരുത്തർക്കാണ് രോഗം ബാധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us