സംസ്ഥാനത്ത് കുട്ടികൾക്ക് അതിവേഗം കോവിഡ് പടരുന്നു

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനകം ഒന്‍പത് വയസിന് താഴെയുള്ള 40,000 കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടികള്‍ക്ക് ഇടയിലും കോവിഡ് പടരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 18 വരെയുള്ള മൊത്തം അണുബാധയുടെ 143 ശതമാനമാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ക്ക് ഇടയിലുണ്ടായ കോവിഡ് സ്ഥിരീകരണം. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത് 160 ശതമാനം വരും.

രണ്ടുമാസത്തിനിടെ 39,846 പിഞ്ചു കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് രോഗബാധ കണ്ടെത്തിയത്. മഹാമാരി ആരംഭിച്ചതിന് ശേഷം മാര്‍ച്ച് 18 വരെ 27,841 കുട്ടികള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത് 65,551 മാത്രമാണ്.

മാര്‍ച്ച് 18 വരെ 28 പിഞ്ചു കുട്ടികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. മെയ് 15 വരെ 15 കുട്ടികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കൗമാരക്കാരില്‍ മരണസംഖ്യ ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 18 വരെ 46 കുട്ടികള്‍ മാത്രമാണ് വൈറസ് ബാധയ്ക്ക് കീഴടങ്ങിയത്. എന്നാല്‍ ചുരുക്കം മാസത്തിനുള്ളില്‍ 62 കുട്ടികള്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ 30 ജില്ലകളിലും കുട്ടികളുടെ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിക്കുമെന്ന് വനിതാ-ശിശുവികസനവകുപ്പു മന്ത്രി ശശികല ജോലെ പറഞ്ഞു. ഓരോ ജില്ലയിലും ആറുവയസ്സുവരെയുള്ളവർക്കും ഏഴുമുതൽ 18 വയസ്സുവരെയുള്ളവർക്കും ചികിത്സാകേന്ദ്രങ്ങൾ സർക്കാർ കണ്ടെത്തും.

കോവിഡ് ലക്ഷണമില്ലാത്തവരെയും നേരിയ ലക്ഷണങ്ങൾ കാണിക്കുന്നവരെയും പ്രവേശിപ്പിക്കും. രോഗം സാരമായി ബാധിച്ചവരെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ജില്ലാ ആശുപത്രികളിലോ താലൂക്കാശുപത്രികളിലോ കുട്ടികളുടെ കോവിഡ് വാർഡുകൾ സജ്ജീകരിക്കാൻ നിർദേശം നൽകിയതായും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us