കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘം പിടിയിൽ

ബെംഗളൂരു: കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘം പിടിയിൽ. ടാക്സികാർ ഉടമകളെ കബളിപ്പിച്ച് കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന ഏഴംഗസംഘമാണ് പിടിയിലായത്.

സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കാറുടമകളെ കണ്ടെത്തി ചുരുങ്ങിയതുക അഡ്വാൻസ് നൽകി കാർ വാങ്ങുകയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ബാക്കി തുക പിന്നീട് ഗഡുക്കളായി തരാമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുക.

എന്നാൽ പണമോ കാറോ തിരിച്ച് കിട്ടില്ല. ആന്ധ്രാപ്രദേശിലെ വിവിധപ്രദേശങ്ങളിൽ കാർ വിൽപ്പന നടത്തി മുങ്ങുകയാണ് പതിവ്. ഇവരിൽനിന്ന് നാലുകോടിയോളം വിലവരുന്ന 48 കാറുകൾ പോലീസ് കണ്ടെടുത്തു.

ഫ്രേസർ ടൗൺ സ്വദേശി ജെ. റിയാസ് (33), ഹിന്ദുപുർ സ്വദേശി ഷേക്ക് മുക്ത്യാർ (30), അനന്തപുര സ്വദേശികളായ വിനോദ്കുമാർ (32), രമേഷ് നായിഡു (40), നരസിംഹ റെഡ്ഡി (35), ടി. പ്രഭാകർ (34), ചക്ക്‌ളി നരേഷ് (32) എന്നിവരാണ് പിടിയിലായത്.

ഇവർക്കൊപ്പമുണ്ടായിരുന്ന നാലുപേർ ഒളിവിലാണ്. തട്ടിപ്പിനിരയ കെ.ജി. ഹള്ളി സ്വദേശിയായ നൂർ മുഹമ്മദ് കെ.ജി. ഹള്ളി പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

60,000 രൂപ നൂർ മുഹമ്മദിന്റെ കാറിന് മുൻകൂറായി നൽകിയ ശേഷം മുങ്ങുകയായിരുന്നു. റിയാസാണ് കാർ തട്ടിയെടുക്കാൻ നേതൃത്വംനൽകുന്നത്. പിന്നീട് വിനോദ്കുമാറിന് കൈമാറും.

വ്യാജരേഖകൾ തയ്യാറാക്കിയതിനുശേഷം വിവിധപ്രദേശങ്ങളിൽ കാറുകൾ വാങ്ങാൻ ആളെ കണ്ടെത്തിയിരുന്നത് വിനോദ് കുമാറാണ്. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശേഷം സംഘത്തിന് ഒട്ടേറെപേരെ കബളിപ്പിക്കാൻ കഴിഞ്ഞെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us