ഷെയർ ടാക്സികൾക്ക് പ്രിയമേറുന്നു; അന്തർസംസ്ഥാന ബസ്സുകളുടെ നില പരുങ്ങലിൽ

ബെംഗളൂരു: ഷെയർ ടാക്സികൾക്ക് പ്രിയമേറുന്നു; അന്തർസംസ്ഥാന ബസ്സുകളുടെ നില പരുങ്ങലിൽ. നാട്ടിൽനിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവിൽനിന്ന് നാട്ടിലേക്കും ഒട്ടേറെ ഷെയർ ടാക്സികളാണ് സർവീസ് നടത്തുന്നത്.

ഔദ്യോഗിക അനുമതികളൊന്നും ഇവയ്ക്കില്ലെങ്കിലും ഇത്തരം വാഹനങ്ങൾ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്. അടുത്തടുത്ത പ്രദേശങ്ങളിലേക്ക് പോകുന്നവരെ ഒരുമിച്ച് ഒരു വാഹനത്തിൽ കൊണ്ടുപോകുന്നതാണ് ഈസംവിധാനം.

വീടിന് സമീപത്ത് ഇറക്കുകയും ആവശ്യപ്പെടുന്ന സ്ഥലത്തെത്തി വാഹനത്തിൽ കയറ്റുകയും ചെയ്യുന്നതാണ് ഇവരുടെ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കോളേജുകൾ തുറന്നിട്ടും കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നിട്ടും കർണാടക, കേരള ആർ.ടി.സി.കളിലും സ്വകാര്യബസുകളിലും മതിയായ യാത്രക്കാരില്ല. സ്പെഷ്യൽ ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്നുണ്ടെങ്കിലും പകുതിയോളം സീറ്റുകൾ മാത്രമാണ് നിറയുന്നത്.

കേരള ആർ.ടി.സി. മൾട്ടി ആക്സിൽ എ.സി. സർവീസുകൾ തുടങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവാണ്. ഞായറാഴ്ചകളിലും ശനിയാഴ്ചകളിലും മുമ്പ് അനുഭവപ്പെട്ടിരുന്ന തിരക്ക് ഇപ്പോഴുമില്ല. കർണാടക ആർ.ടി.സി. കേരള ആർ.ടി.സി.യേക്കാൾ കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം ഉൾപ്പെടെയുള്ള റൂട്ടുകളിൽ കൂടുതൽ ഐരാവത് ക്ലബ്ബ് ക്ലാസ് ബസുകൾ സർവീസുകളും കർണാടക ആർ.ടി.സി. നടത്തുന്നുണ്ട്. യാത്രക്കാർ കുറഞ്ഞാലും സർവീസുകൾ തുടരാനാണ് കർണാടക ആർ.ടി.സി. അധികൃതരുടെ തീരുമാനം.

കോവിഡ് വാക്സിൻ ഉൾപ്പെടെ വരുകയും ഐ.ടി.കമ്പനികൾ സജീവമാകുകയുംചെയ്താൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കർണാടക ആർ.ടി.സി.യുടെ പ്രതീക്ഷ. ഇതു മുന്നിൽക്കണ്ടാണ് സർവീസുകളുടെ എണ്ണം നിലനിർത്തുന്നത്. നേരത്തേ സർവീസ് നടത്തിയിരുന്ന സ്വകാര്യബസുകളിൽ 30 ശതമാനമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

എന്നാൽ, ഓരോ ബസുകളിലും 20-25 ആളുകൾ മാത്രമാണ് പരമാവധി യാത്രക്കാർ. ചില ബസുകൾ 10-15 യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. കനത്ത നഷ്ടമാണ് ഇതിലൂടെ നേരിടുന്നതെന്ന് ബസ്സുടമകൾ പറയുന്നു. ഡീസലിന്റെ വില കോവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാൾ വർധിച്ചിട്ടുണ്ടെങ്കിലും പഴയ ടിക്കറ്റ് നിരക്ക് തന്നെയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us