റെയിൽവേ സ്റ്റേഷനിൽ മലയാളി യുവാവിനെ ആക്രമിച്ച് പേഴ്‌സും മൊബൈലും കവർന്നു

ബെംഗളൂരു: റെയിൽവേ സ്റ്റേഷനിൽ മലയാളി യുവാവിനെ ആക്രമിച്ച് പേഴ്‌സും മൊബൈലും കവർന്നു. നാട്ടിലേക്ക് പോകാൻ കർമലാരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തു നിൽക്കുന്നതിനിടെയാണ് മലയാളി എൻജിനിയറിങ് വിദ്യാർഥിക്ക് ഈ ദുരനുഭവം. മലപ്പുറം നിലമ്പൂർ പാട്ടരാക്ക പൂളക്കൽ വീട്ടിൽ സഹദ് അലിയെ(24) ആണ് ആക്രമിച്ചത്.

തിങ്കളാഴ്ച രാത്രി 8.40-ഓടെയാണ് സംഭവം. ഹൂഡിയിലെ ബന്ധുവീട്ടിലെത്തി തിരിച്ച് നാട്ടിലേക്കുപോകുന്നതിനായാണ് സഹദ് അലി കർമലാരം റെയിൽവേ സ്റ്റേഷനിലെത്തിയത്. യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിലായിരുന്നു ടിക്കറ്റ് ബുക്കുചെയ്തത്. സഹദിന്റെ അടുത്തേക്ക് മൂന്നുപേരെത്തി ഹിന്ദിയിൽ പത്തുരൂപ കടം ചോദിച്ചു. ഇതിനിടയിൽ ഒരാൾ പിന്നിലൂടെവന്ന് ബലമായി സഹദിന്റെ പോക്കറ്റിൽനിന്ന് പഴ്‌സും മൊബൈൽ ഫോണും പിടിച്ചുവാങ്ങി.

സഹദ് എതിർക്കാൻശ്രമിച്ചപ്പോൾ മൂവരുംചേർന്ന് മർദിച്ചു. പിടിവലിക്കിടയിൽ കൂർത്ത മുനയുള്ള ആയുധം ഉപയോഗിച്ച് സഹദിന്റെ ഇടതുകൈയിൽ പരിക്കേൽപ്പിച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. പ്ലാറ്റ്‌ഫോമിന്റെ അറ്റത്തായതിനാൽ വെളിച്ചമുണ്ടായിരുന്നില്ല. സ്റ്റേഷൻ മാസ്റ്ററെ ബന്ധപ്പെട്ട് നാട്ടിലേക്ക് വിവരം വിളിച്ചുപറഞ്ഞു. തുടർന്ന് ബെംഗളൂരുവിലെ ബന്ധുക്കളെത്തി സർജാപുർ റോഡിലെ ആശുപത്രിയിലെത്തി ചികിത്സ നൽകി.

ഇടതുകൈയ്ക്ക് 29 തുന്നുകളുണ്ട്. മൊബൈൽ ഫോണും പഴ്‌സിലുണ്ടായിരുന്ന 500 രൂപയും പാൻകാർഡ്, ആധാർകാർഡ്, ലൈസൻസ്, എ.ടി.എം കാർഡ് തുടങ്ങിയവയുമാണ് നഷ്ടപ്പെട്ടത്. ബെലന്ദൂർ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിനെത്തുടർന്ന് പോലീസെത്തി സംഭവം നടന്ന സ്ഥലം പരിശോധിച്ചെങ്കിലും ബൈയപ്പനഹള്ളി റെയിൽവേ പോലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു.

തുടർന്ന് അർധരാത്രിയോടെ ബൈയപ്പനഹള്ളി റെയിൽവേ പോലീസിൽ പരാതിനൽകി. പോലീസ് ഇതേത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷയുള്ളതിനാൽ ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി. ബസിൽ സഹദ് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us