വിദ്യാലയങ്ങളിൽ ഇനി റാഗിങ് വിരുദ്ധ സമിതികൾക്ക് സമാനമായി മയക്കുമരുന്ന് വിരുദ്ധ സമിതിയും

ബെംഗളൂരു: സിനിമാമേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്നുകേസുകളിലെ പ്രതികൾ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും മയക്കുമരുന്നുകൾ എത്തിച്ചിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് സ്കൂളുകളിലും കോളേജുകളിലും മയക്കുമരുന്നുവിരുദ്ധസമിതികൾ രൂപവത്‌കരിക്കാൻ സർക്കാർ തീരുമാനം.

റാഗിങ് വിരുദ്ധ സമിതികൾക്ക് സമാനമായിരിക്കും മയക്കുമരുന്ന് വിരുദ്ധ സമിതികളുടെയും ഘടന. മാനേജ്മെന്റ് പ്രതിനിധികളും പോലീസ്‌ ഉദ്യോഗസ്ഥരും രക്ഷിതാക്കളുടെ പ്രതിനിധികളും ഉൾപ്പെട്ടതായിരിക്കും ഇത്തരം സമിതികൾ.

ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ അറിയിച്ചു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചാരണവും സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്.

മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്താനും കൗൺസിലിങ് നൽകാനും അധ്യാപകർക്ക് പരിശീലനം നൽകാനും ലക്ഷ്യമിടുന്നുണ്ട്.

മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ടുവന്ന സ്വഭാവവ്യതിയാനം ഏറ്റവും വേഗത്തിൽ കണ്ടെത്താൻ കഴിയുന്നത് അധ്യാപകർക്കാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.

അതേസമയം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഒട്ടേറെ മയക്കുമരുന്ന് വിതരണ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് വിവരം. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരെ പിന്നീട് മറ്റു വിദ്യാർഥികൾക്ക് മയക്കുമരുന്നുകൾ വിതരണംചെയ്യാൻ നിയോഗിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മയക്കുമരുന്ന് വാങ്ങാൻ പണം ലഭിക്കാതാകുന്നതോടെ മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളാകുന്ന സാഹചര്യമാണുള്ളത്. കഞ്ചാവുമുതൽ വൻകിട മയക്കുമരുന്നുകൾവരെ വിദ്യാർഥികൾക്കടിയിൽ വിതരണം ചെയ്യപ്പെടുന്നുണ്ട്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ സമിതികൾ രൂപവത്‌കരിക്കണമെന്ന് നേരത്തേ യു.ജി.സി. നിർദേശമുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം കോളേജുകളും നിർദേശം പാലിച്ചിരുന്നില്ല.

സർക്കാർ നിർദേശം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം എന്ന് മന്ത്രി വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us