സഞ്ജന ഗൽറാണിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; രാഷ്ട്രീയ നേതാക്കളുടെയും സിനിമാരംഗത്തെ പ്രമുഖരുടെയും പേരുകൾ വെളിപ്പെടുത്തി

ബെംഗളൂരു: നഗരത്തിലെ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ലഹരിപ്പാർട്ടികളിൽ പങ്കെടുത്തിരുന്ന സിനിമാരംഗത്തെ പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

വീട്ടിൽ റെയ്ഡ് ചെയ്യാനെത്തിയപ്പോൾ ചില രാഷ്ട്രീയനേതാക്കളുടെ പേരുകൾ സഞ്ജന ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ, ഇത് ഭീഷണിയുടെഭാഗമായാണു കാണുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത മൂന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്പ് കംപ്യൂട്ടർ, ഹാർഡ്ഡിസ്ക് എന്നിവയിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

ചോദ്യാവലി തയ്യാറാക്കിയാണ് മൊഴിയെടുക്കുന്നത്. നിർണായകവിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സുഹൃത്ത് രാഹുൽഷെട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നത്.

നടി രാഗിണി ദ്വിവേദി, സുഹൃത്ത് രവിശങ്കർ, നിയാസ് മുഹമ്മദ്, രാഹുൽഷെട്ടി എന്നിവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. ഇവരുമായി ബന്ധമുണ്ടെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

കേസിലെ പ്രതിയായ റിയൽഎസ്റ്റേറ്റ് വ്യാപാരിയായ ആദിത്യ ആൽവയെ പിടികൂടാനായിട്ടില്ല. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ബന്ധുവാണ് ആദിത്യ. പല ചോദ്യങ്ങൾക്കും സഞ്ജന മറുപടി നൽകിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇന്നലെ രാവിലെ ബാംഗ്ലൂരിലെ വസതിയിൽ നിന്നുമാണ് സഞ്ജനയെ കസ്റ്റഡിയിലെടുത്തത്. നടിമാരായ രാഗിണി തിവേദി, നിയാസ്, രവി ശങ്കർ, വീരൻ ഖന്ന, ലൂം പെപ്പർ സാംബ എന്നിവരെയാണ് ഇതുവരെ ഈ കേസിൽ അറസ്റ്റിലായിരിക്കുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതയായ നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. നടിയും മോഡലുമായ സഞ്ജന കന്നഡ, തെലുങ്ക്, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ‘കാസനോവ’യിലും സഞ്ജന ശ്രദ്ധേയമായൊരു വേഷം അവതരിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us