നീറ്റ്, ജെ.ഇ.ഇ പരീക്ഷ; റിവ്യൂ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ നല്‍കിയ റിവ്യൂ ഹർജി സുപ്രീംകോടതി തള്ളി. അശോക് ഭൂഷണ്‍, ബി.ആര്‍ ഗവായ്, കൃഷ്ണ മുരളീ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്.

പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ആറ് സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 28 നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സെപ്റ്റംബറില്‍ തന്നെ പരീക്ഷകള്‍  നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹരജിയാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്. വിദ്യാര്‍ത്ഥികളുടെ വളരെ നിര്‍ണായകമായ വര്‍ഷം പാഴാക്കാനാവില്ലെന്നും ജീവിതം മുന്നോട്ട് പോകണമെന്നുമാണ് സുപ്രീംകോടതി നേരത്തെ ഉത്തരവില്‍ പറഞ്ഞിരുന്നത്.

പരീക്ഷ മാറ്റിവയ്ക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷ തള്ളിക്കളയുകയും ചെയ്തിരുന്നു. അതേസമയം, നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹരജിയും സുപ്രീംകോടതി തള്ളിയിരുന്നു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ വന്ദേ ഭാരത് മിഷനിലൂടെ ഇന്ത്യയിലെത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

നീറ്റ് പരീക്ഷ എഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us