നഗരത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നു; യുവാവിന് വൻ ധനനഷ്ടം

ബെംഗളൂരു: നഗരത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നു. ഇത്തവണ കോറമംഗല സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനാണ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പുകാർ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാവശ്യപ്പെട്ട് യുവാവിൽനിന്ന് 70,000 രൂപയാണ് തട്ടിയെടുത്തത്.

സാമൂഹിക മാധ്യമങ്ങളിൽ പരസ്യംകണ്ട് 1500 രൂപ വിലമതിക്കുന്ന ഹെഡ്സെറ്റിന് യുവാവ് ഓർഡർ നൽകിയിരുന്നു. മൊബൈൽ ആപ്പിലൂടെ ഇതിന്റെ പണം നൽകുകയും ചെയ്തു. രണ്ടുദിവസത്തിനുശേഷം ഹെഡ്സെറ്റുമായി എത്തിയ യുവാവ് പണം അടച്ചിട്ടില്ലെന്നും പണം അടച്ചാൽമാത്രമേ ഹെഡ്സെറ്റ് നൽകാൻ കഴിയുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് യുവാവ് ഓർഡർ റദ്ദാക്കാൻ നിർദേശിച്ചു. എന്നാൽ, കമ്പനിയുമായി ബന്ധപ്പെട്ട മറ്റൊരാളോട് സംസാരിക്കാമെന്ന് ഹെഡ്സെറ്റുമായി വന്നയാൾ അറിയിക്കുകയായിരുന്നു. കമ്പനിയുടെ ബന്ധപ്പെട്ട ആളെന്ന രൂപേണ സന്ദീപ് എന്നു പരിചയപ്പെടുത്തിയ മറ്റൊരാളുമായി യുവാവിനെ ഫോണിൽ ബന്ധപ്പെടുത്തി.

ഓർഡർ റദ്ദാക്കാൻ ഒരു ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ നൽകണമെന്നായിരുന്ന ഇയാളുടെ നിർദേശം. തുടർന്ന് ഇയാൾ ആപ്പിന്റെ ലിങ്ക് അയയ്ക്കുകയും ചെയ്തു. ആപ്പിൽ ബാങ്ക് അക്കൗണ്ട് വിവരമടക്കം യുവാവ് രേഖപ്പെടുത്തുകയും ചെയ്തു. ആപ്പ് ഇൻസ്റ്റാൾചെയ്ത് ഒരുമണിക്കൂർ പിന്നിടുന്നതിന് മുമ്പേ 70,000 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയായിരുന്നു.

ഹെഡ്സെറ്റുമായി വന്നയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് യുവാവ് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ജാഗ്രത പാലിക്കുക: വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയോ ചെയ്യാതിരിക്കുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us