വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് പ്രളയഭീതിയിലായ വടക്കൻ കർണാടകയിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യോമനിരീക്ഷണം നടത്തി. ബെലഗാവി,യാദ്ഗീർ, റായ്ച്ചൂരു തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഒരുമണിക്കൂറോളം നിരീക്ഷണം നടത്തിയശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ദുരിതം നേരിടാൻ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിങ്കളാഴ്ചയും വിജയപുര, ബാഗൽക്കോട്ട്, ബെലഗാവി, യാദ്ഗീർ,റായ്ച്ചൂരു തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ തുടർന്നു. ബെലഗാവി, ചിക്കോടി വിദ്യാഭ്യാസ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധി നൽകി.

മഹാരാഷ്ട്രയിലും ശക്തമായ മഴപെയ്യുന്നതിനാൽ കൃഷ്ണനദി കരകവിഞ്ഞൊഴുകുന്നതും സ്ഥിതി രൂക്ഷമാക്കുകയാണ്. നദിക്കരയിൽ താമസിക്കുന്നവരെ അധികൃതർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അൽമാറ്റി, നാരായണ പുര അണക്കെട്ടുകൾ രണ്ടുദിവസത്തിനുള്ളിൽ പരമാവധി സംഭരണശേഷിയിലേക്കെത്തും. അണക്കെട്ടുകൾ തുറന്നുവിടേണ്ട സാഹചര്യമുണ്ടായാൽ ദുരിതം ഇരട്ടിക്കും.

ചിക്കോടി, അത്താനി, കാഗ്‌വാഡ്, മുദ്ദേബിഹാൽ, ഗുർവക്കുല തുടങ്ങിയ താലൂക്കുകളിലാണ് മഴ ഏറ്റവും ദുരിതം വിതച്ചത്. 850- പേരെയാണ് ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചത്. കന്നുകാലികളെയും മറ്റ് വളർത്തുമൃഗങ്ങളെയും സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഗോക്കക്കിലെ പ്രസിദ്ധമായ അദവി സിദ്ദേശ്വര മഠവും സംഘമാനതക്ഷേത്രവും വെള്ളത്തിൽ മുങ്ങി.

അഞ്ചുജില്ലകളിലെയും റോഡ്, വൈദ്യുതിബന്ധങ്ങൾ തകരാറിലാണ്. അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിച്ചു. തിങ്കളാഴ്ചവരെ 1000 ഹെക്ടറിലധികം പ്രദേശത്തെ കൃഷി നശിച്ചുവെന്നാണ് കണക്ക്.

ശിവമോഗ, ഉത്തരകന്നഡ തുടങ്ങിയ ജില്ലകളിലും ശക്തമായ കാലവർഷമാണ് ലഭിക്കുന്നത്. പലയിടങ്ങളിലും പാളത്തിനോടുചേർന്ന് മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് തീവണ്ടിഗതാഗതം നിർത്തിവെച്ചു. ട്രാക്കുകളുടെ അറ്റകുറ്റപ്പണി അതിവേഗം പൂർത്തിയായിവരികയാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് മംഗളൂരു സെൻട്രൽ – മുംബൈ മത്സ്യഗന്ധ, മുംബൈ – മംഗളൂരു സെൻട്രൽ, കുർള- മംഗളൂരു തുടങ്ങിയ തീവണ്ടികൾ റദ്ദാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us