‘സിദ്ധരാമയ്യ ഒരിക്കൽ മുഖ്യമന്ത്രിയായത് മതി’യെന്ന്‌ ദൾ നേതാവ്; കോൺഗ്രസ്-ദൾ സഖ്യത്തിൽ അസ്വാരസ്യം സൃഷ്ടിച്ച് വീണ്ടും നേതാക്കളുടെ വാക്‌പോര്!

ബെംഗളൂരു: ‘സിദ്ധരാമയ്യ ഒരിക്കൽ മുഖ്യമന്ത്രിയായത് മതി’യെന്ന്‌ ദൾ നേതാവ്; കോൺഗ്രസ്-ദൾ സഖ്യത്തിൽ അസ്വാരസ്യം സൃഷ്ടിച്ച് വീണ്ടും നേതാക്കളുടെ വാക്‌പോര്! ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ എച്ച്. വിശ്വനാഥ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ നടത്തിയ പ്രസ്താവനയാണ് പൊട്ടിത്തെറിക്കിടയാക്കിയത്. ‘സിദ്ധരാമയ്യക്ക് വീണ്ടും മുഖ്യമന്ത്രിയാകാൻ കഴിയില്ല. അതിന് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സംഭാവന എന്താണെന്ന് അറിയണം. അതിനാൽ അദ്ദേഹം ഒരിക്കൽ മുഖ്യമന്ത്രിയായത് മതി’യെന്നുമാണ് വിശ്വനാഥ് അഭിപ്രായപ്പെട്ടത്.

സിദ്ധരാമയ്യയുമായുള്ള ഭിന്നതയെത്തുടർന്നാണ് വിശ്വനാഥ് കോൺഗ്രസ് വിട്ട് ജനതാദൾ. എസിൽ ചേർന്നത്. സിദ്ധരാമയ്യയുടെ ഭരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എ.മാരുടെ എണ്ണം 122-ൽ നിന്ന് 78 ആയി കുറഞ്ഞെന്നും വിശ്വനാഥ് പറഞ്ഞു. ഇതാണ് സിദ്ധരാമയ്യ പക്ഷത്തെ പ്രകോപിപ്പിച്ചത്. തന്നോടുള്ള അസൂയയാണ് വിശ്വനാഥിന്റെ പ്രസ്താവനക്ക് പിന്നിലെന്നും പ്രശ്‌നം കോൺഗ്രസ്, ദൾ ഏകോപന സമിതി യോഗത്തിൽ ഉന്നയിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

സിദ്ധരാമയ്യക്കെതിരേ മോശം പരാമർശം നടത്തിയ നേതാക്കൾക്കെതിരേ ദൾ നേതൃത്വം നടപടിയെടുക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. സിദ്ധരാമയ്യയെ പിന്തുണച്ച് മന്ത്രിമാരായ കൃഷ്ണബൈര ഗൗഡയും ഡി.കെ. ശിവകുമാറും രംഗത്തെത്തി. സിദ്ധരാമയ്യ കഴിവുള്ള നേതാവാണെന്നും പാർട്ടിവ്യത്യാസമില്ലാതെ എല്ലാവരും അംഗീകരിക്കുന്ന നേതാവാണെന്നും കൃഷ്ണബൈര ഗൗഡ പറഞ്ഞു. സിദ്ധരാമയ്യക്കെതിരെയുള്ള പ്രസ്താവനയെ മുതിർന്ന നേതാവ് എസ്. സോമശേഖറും വിമർശിച്ചു.

കോൺഗ്രസിന്റെ സഹായത്തോടെയാണ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായതെന്ന കാര്യം മറക്കരുതെന്ന് കോൺഗ്രസ് എം.എൽ.എ. നജ്ജെ ഗൗഡയും പറഞ്ഞു. ഇരുപക്ഷത്തേയും നേതാക്കൾ തമ്മിലുള്ള ഭിന്നതയ്ക്കിടെ അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. സിദ്ധരാമയ്യ അനുയായികളായ എം.എൽ.എ.മാരുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. തിരഞ്ഞെടുപ്പുഫലം വരുന്നതിനുമുമ്പ് സിദ്ധരാമയ്യ അനുയായികൾ യോഗംചേരാൻ തീരുമാനിച്ചിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us