283 സീറ്റ് നേടി എൻ.ഡി.എ അധികാരം നിലനിർത്തുമെന്ന് സർവ്വേ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ എങ്ങും പ്രവചനങ്ങളും സര്‍വ്വേഫലങ്ങളും സാധാരണമായിരിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ആരു നേടും? ഭരണം നിലനില്‍ക്കുമോ അതോ ഭരണമാറ്റം പ്രതീക്ഷിക്കാമോ? പാര്‍ട്ടികള്‍ക്ക് എത്ര സീറ്റുകള്‍ വീതം നേടാനാകും? വോട്ടര്‍മാരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് അതിരില്ല.

ഇതുവരെ പുറത്തു വന്ന സര്‍വേകളില്‍ ഒന്നില്‍പോലും ഒരു പാര്‍ട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നതായി സൂചനയില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടൈംസ് നൗ-വി.എം.ആർ. സർവേ വ്യത്യസ്തമായ ഒരു സര്‍വേ ഫലമാണ് പ്രവചിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. 283 സീറ്റു നേടുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ എൻ.ഡി.എയ്ക്ക് ഏറ്റവുമധികം സ്വധീനമാകുന്നത് ബാലാകോട്ട് വ്യോമാക്രമണമാണെന്നും സൂചിപ്പിക്കുന്നു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം രാജ്യത്ത് എൻ.ഡി.എ.യ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു.

എന്നാല്‍, കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. 135-ഉം മറ്റുള്ളവർ 125-ഉം സീറ്റു നേടുമെന്നും സർവേ പറയുന്നു. എന്നാല്‍, ജനുവരിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ ഈ ഫലം എൻ.ഡി.എ.യ്ക്കു ലഭിക്കുമായിരുന്നില്ല എന്നതും സര്‍വേയിലുണ്ട്. ജനുവരിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ 261 സീറ്റ് മാത്രമേ എൻ.ഡി.എ.യ്ക്കു നേടാന്‍ കഴിയുമായിരുന്നുള്ളൂ എന്നും സര്‍വേയില്‍ പറയുന്നു.

എൻ.ഡി.എയുടെ ജനപ്രീതി വര്‍ധിക്കാന്‍ മുഖ്യ കാരണമായത് ജനപ്രിയ തീരുമാനങ്ങൾ ഉൾപ്പെടുത്തിയ ഇടക്കാല ബജറ്റും ബാലാകോട്ട് ആക്രമണവുമാണ് എന്ന് സര്‍വേയില്‍ പറയുന്നു. സര്‍വേയിലെ മറ്റൊരു മുഖ്യ വസ്തുത, ഡൽഹിയിലെ ഏഴു ലോക്‌സഭാ സീറ്റും ബിജെപി. നേടുമെന്നാണ്. ഒപ്പം ഏവരും ഉറ്റുനോക്കുന്ന ഉത്തർപ്രദേശിൽ എൻ.ഡി.എ.യ്ക്ക് 42-ഉം എസ്.പി-ബി.എസ്.പി. സഖ്യത്തിന് 36-ഉം കോൺഗ്രസിന് 2 സീറ്റും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. അതായത് ബിഎസ്പി-എസ്പി സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിക്കില്ല എന്നത് വ്യക്തം.

അതേസമയം, പഞ്ചാബിൽ ആകെയുള്ള 13 സീറ്റില്‍ 12 സീറ്റ് കോൺഗ്രസ് നേടും. ശേഷിക്കുന്ന ഒരു സീറ്റ് എ.എ.പി. സ്വന്തമാക്കും. പക്ഷെ തമിഴ്‌നാട്ടിൽ കോൺഗ്രസ് സഖ്യത്തിനാണ് മുന്‍‌തൂക്കം. കോണ്‍ഗ്രസ്‌ സഖ്യം 34-ഉം ബി.ജെ.പി. സഖ്യം 5ഉം സീറ്റുകള്‍  നേടുമെന്നാണ് സർവേ പറയുന്നത്.

മധ്യപ്രദേശിൽ ബി.ജെ.പി.ക്ക് കഴിഞ്ഞവർഷത്തെക്കാൾ 5 സീറ്റ് കുറഞ്ഞ് 22 സീറ്റാവും കിട്ടുക. കോൺഗ്രസിന് 7 സീറ്റില്‍ വിജയിക്കാനാകും. അതേസമയം, ബംഗാളിൽ ഇടതുമുന്നണിയും യു.പി.എ.യും പച്ച തൊടില്ല. തൃണമൂൽ കോൺഗ്രസ് 31 സീറ്റിലും എൻ.ഡി.എ. 11 സീറ്റിലും ജയിക്കും. ഇതാദ്യമായാണ് ഒരു മുന്നണിയ്ക്ക് ഭൂരിപക്ഷം പ്രഖ്യാപിച്ചുകൊണ്ട് ഒരു സര്‍വേ ഫലം പുറത്തുവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us