കേരളത്തില്‍ യഷിന്റെ കെജിഎഫിന് മികച്ച പ്രതികരണം;അന്യഭാഷാ ചിത്രങ്ങള്‍ കന്നടയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ അനുവദിക്കാത്ത കന്നഡ സിനിമ മേഖലയുടെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു.

ബെംഗളൂരു: കന്നഡ സിനിമാമേഖലയ്ക്ക് പുതിയ തുടക്കം നല്‍കുകയാണ് കെജിഎഫ്. സാന്‍ഡല്‍വുഡ് എന്ന് വിളിപ്പേരുള്ള കന്നഡ സിനിമാ വ്യവസായത്തിലെ എക്കാലത്തെയും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത കെജിഎഫ്.

കന്നഡ ഒറിജിനല്‍ പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകളും ഒരുമിച്ചാണ് തീയേറ്ററുകളിലെത്തിയത്. ഇതിനുമുന്‍പ് ഒരു കന്നഡ ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് ഓരോ ദിവസവും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ ചിത്രത്തിന് ലഭിയ്ക്കുന്ന കളക്ഷന്‍ ബോളിവുഡിനെത്തന്നെ അമ്പരപ്പിക്കുംവിധമാണ്.

അഞ്ച് ഭാഷാ പതിപ്പുകളില്‍ നിന്നുമായി റിലീസ് ദിനത്തില്‍ 18.1 കോടി നേടിയ ചിത്രത്തിന്‍റെ ആദ്യ അഞ്ച് ദിനങ്ങളിലെ ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍ പുറത്തെത്തിയിട്ടുണ്ട്. ആദ്യ അഞ്ച് ദിനങ്ങളില്‍ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം.

കൃത്യമായി പറഞ്ഞാല്‍ 101.8 കോടിയെന്ന് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ തുകയുമെത്തിയത് കര്‍ണാടകയില്‍ നിന്നുതന്നെയാണ്. 62 കോടിയാണ് ചിത്രം ആദ്യ അഞ്ച് ദിനങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് നേടിയത്. ആന്ധ്രയിലും തെലിങ്കാനയില്‍ നിന്നുമായി 7.3 കോടി, തമിഴ്‍നാട്ടില്‍ നിന്ന് 4.5 കോടി, വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5 കോടി, ഒപ്പം കേരളത്തില്‍ നിന്ന് രണ്ട് കോടിയും.

വടക്കേ ഇന്ത്യയില്‍ കെജിഎഫ് ഹിന്ദി പതിപ്പിന്‍റെ വൈഡ് റിലീസിനെ, ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുന്‍പ് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് അവിടെ ലഭിക്കുന്ന കളക്ഷന്‍. റിലീസ് ദിനത്തേക്കാള്‍ വലിയ കളക്ഷനാണ് ക്രിസ്‍മസ് ദിനത്തില്‍ ചിത്രത്തിന് ഹിന്ദി ബെല്‍റ്റില്‍ ലഭിച്ചത്. ചൊവ്വാഴ്‍ച മാത്രം 4.35 കോടി. ആകെ അഞ്ച് ദിവസങ്ങള്‍ ചേര്‍ത്ത് 16.45 കോടി.

അതേ സമയം അന്യഭാഷാ ചിത്രങ്ങള്‍ കന്നഡ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന് വര്‍ഷങ്ങളായി വിലക്ക് നിലനില്‍ക്കുന്നുണ്ട്,ഡോ: രാജ്കുമാറിന്റെ കാലം മുതല്‍ക്കു തന്നെ ഹിന്ദി,ഇംഗ്ലീഷ്,തെലുഗു,തമിഴ് ചിത്രങ്ങള്‍ കന്നടയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ അനുവദിച്ചിരുന്നില്ല.മാത്രമല്ല പ്രശസ്തമായ ടി വി പരിപാടികളോ സീരിയലുകളോ കന്നഡ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന് വിലക്ക് നിലവില്‍ ഉണ്ട്.അമീര്‍ ഖാന്‍ അവതരിപ്പിച്ച വളരെ പ്രശസ്തമായ “സത്യമേവ ജയതേ” പോലുള്ള സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന പ്രോഗ്രാമുകള്‍ പോലും മൊഴിമാറ്റം ചെയ്യാന്‍ ചില മേഖലയില്‍ നിന്നുള്ള എതിര്‍പ്പ് മൂലം കഴിഞ്ഞിരുന്നില്ല.

ജനപ്രീതി നേടിയ ഹിന്ദി സീരിയലുകള്‍ പോലും കന്നടയില്‍ പുനര്‍ നിര്‍മ്മിക്കുകയാണ് പതിവ്.കെ ജി എഫിന്റെ കര്‍ണാടകക്ക് പുറത്ത് ഉള്ള തേരോട്ടം ചര്ച്ചയാക്കുന്നത് ഇത്തരം ഇരട്ട ത്താപ്പുകളെ കൂടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us