നടിയെ ആക്രമിച്ച കേസ്: അഭിഭാഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി സുനിൽകുമാറിന് വേണ്ടി മുൻപ് ഹാജരായ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. സുനിൽ കുമാറിന് വേണ്ടി ഹാജരായ അഡ്വ.പ്രതീഷ് ചാക്കോ, അഡ്വ.രാജു ജോസഫ് എന്നിവരെയാണ് കേസിൽ നിന്ന് ഒഴിവാക്കിയത്. കേസിൽ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേർത്തിരുന്നത്.

നടിയെ ആക്രമിച്ച ശേഷം, ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് കേസിലെ നിർണായക തെളിവായ ഈ ദൃശ്യങ്ങളടങ്ങിയ ഫോൺ ഒളിപ്പിച്ചെന്ന കുറ്റത്തിന് പ്രതീഷ് ചാക്കോയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകാതെ ആദ്യം പ്രതീഷ് ചാക്കോ ഒളിവിൽ പോയി. തുടർന്ന് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി ഹാജരായപ്പോൾ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു.

നിർണായക തെളിവുകളടങ്ങിയ ഫോൺ ഒളിപ്പിച്ചു, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ പൊലീസ് പ്രധാനമായും ചുമത്തിയത്. ക്രിമിനൽ നടപടി ചട്ടം 41(എ) പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

തുടർന്ന് ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതി ഇരുവർക്കും വക്കാലത്ത് നൽകിയെന്നല്ലാതെ മറ്റേത് കുറ്റമാണ് നിലനിൽക്കുകയെന്ന് കോടതി ചോദിച്ചു. മെമ്മറി കാർഡ് നശിപ്പിച്ചെന്നോ, തെളിവുകൾ ഇല്ലാതാക്കിയെന്നോ പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ യഥാർഥ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതിനാൽ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഇരുവരും നൽകിയ വിടുതൽ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us