പൂജ അവധി: പ്രത്യേക ബസുകൾ പ്രഖ്യാപിക്കുന്നത് കാത്ത് മലയാളി യാത്രക്കാർ

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക ബസുകൾ പ്രഖ്യാപിക്കുന്നത് കാത്ത് മലയാളി യാത്രക്കാർ. തിരക്ക് കൂടുതലുള്ള ഒക്ടോബർ 17-ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഭൂരിഭാഗം ബസുകളുടെയും ടിക്കറ്റ് തീർന്നു. കണ്ണൂർ, പയ്യന്നൂർ, ചെറുപുഴ ഭാഗങ്ങളിലേക്ക് ഈ ദിവസം ടിക്കറ്റ് തീരെ ലഭ്യമല്ല. പയ്യന്നൂർ, ചെറുപുഴ ഭാഗങ്ങളിലേക്ക് കർണാടക ആർ.ടി.സി.യുടെ സർവീസുകളില്ലാത്തതിനാൽ ഇവിടെയുള്ളവർ കേരള ആർ.ടി.സി.യെയാണ് കൂടുതലായി ആശ്രയിക്കുന്നത്. അതിനാൽ എത്രയും വേഗം പ്രത്യേക ബസുകൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീവണ്ടികളും കർണാടക ആർ.ടി.സി. ബസുകളും ഉണ്ടെങ്കിലും നല്ലൊരു വിഭാഗം യാത്രക്കാരും കേരള ആർ.ടി.സി.യെ ആശ്രയിക്കുന്നുണ്ട്. കേരള ആർ.ടി.സി.യുടെ പ്രത്യേക ബസുകളുടെ പ്രഖ്യാപനം വൈകുന്നത് കർണാടക ആർ.ടി.സി.ക്ക് ഗുണം ചെയ്യുകയാണ്. കർണാടക ഇതിനോടകം 12 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഉടനെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അവധിക്ക് രണ്ടാഴ്ച മുമ്പെങ്കിലും പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മൈസൂരുവിൽനിന്നും പ്രത്യേക ബസുകൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

അതേസമയം, കർണാടക ആർ.ടി.സി. പ്രഖ്യാപിച്ച 12 പ്രത്യേക ബസുകളിലും ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 17, 19 തീയതികളിലായിട്ടാണ് കർണാടകം പ്രത്യേക ബസുകൾ പ്രഖ്യാപിച്ചത്. ഇതിൽ നാലെണ്ണം മൈസൂരുവിൽനിന്ന് എറണാകുളത്തേക്കും എട്ടെണ്ണം ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമാണ്. പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതോടെയാണ് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചത്. കേരളത്തിന്റെ തെക്കൻഭാഗത്തേക്കുള്ള ബസുകൾ ഹൊസൂർ വഴിയാണ് പോകുന്നത്. പൂജ അവധിക്കുശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകൾ നടത്തും.

പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പുതന്നെ ടിക്കറ്റുകൾ തീർന്നിരുന്നു. സ്വകാര്യ ബസുകളിലും ടിക്കറ്റ് വിൽപ്പന തകൃതിയായി പുരോഗമിക്കുകയാണ്. അതിനിടെ സ്വകാര്യബസുകൾ യാത്രക്കാരിൽനിന്ന് ഇരട്ടിയിലധികം തുകയാണ് ഈ ദിവസങ്ങളിൽ ഈടാക്കുന്നത്. യാത്രക്കാരുടെ തിരക്ക് പരമാവധി മുതലെടുക്കുകയാണ് സ്വകാര്യ ബസുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us